ഹൈദരാബാദ്: രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വിജയമോ പരാജയമോ അല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ പ്രമേയത്തിലെ മാറ്റങ്ങൾ പാർട്ടിയിലെ പൊതു തീരുമാനമാണ്. പാർട്ടി ഒറ്റക്കെട്ടാണ്. അതാണ് സിപിഎമ്മിന്റെ ശക്തിയെന്നും യെച്ചൂരി പറഞ്ഞു.
രാഷ്ട്രീയ പ്രമേയം ഇന്നലെ പാർട്ടി കോൺഗ്രസ് വോട്ടെടുപ്പോടെ അംഗീകരിച്ചിരുന്നു. കോൺഗ്രസുമായി ധാരണ വേണ്ടെന്ന കാരാട്ട് അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തിലെ ഭാഗം ഒഴിവാക്കിയാണ് രാഷ്ട്രീയ പ്രമേയം അംഗീകരിച്ചത്. ഇതോടെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് സ്വീകരിക്കാമെന്ന നിര്‍ണായക തീരുമാനമാണ് ഉണ്ടായിരിക്കുന്നത്.
എസ് രാമചന്ദ്രൻപിള്ള ഇന്നലെ അവതരിപ്പിച്ച രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അംഗീകാരം നല്‍കും. സംഘടന റിപ്പോർട്ടിന്മേൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും അംഗീകാരം നൽകുക. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തില്‍ നിന്ന് എംബി രാജേഷ്, പി സതിദേവി, കെ. ചന്ദ്രന്‍ പിള്ള എന്നിവരാണ് പങ്കെടുത്ത് സംസാരിക്കുന്നത്.
തുടർന്ന് പുതിയ പോളിറ്റ് ബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുക്കാനായി വൈകീട്ട് നിലവിലെ പോളിറ്റ് ബ്യുറോയുടെ യോഗം ചേരും. പ്രായം കണക്കിലെടുത്ത് പൊളിറ്റ് ബ്യുറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍ പിള്ളയും എകെ പത്മനാഭനും ഒഴിഞ്ഞേക്കും. ഇവർക്ക് പകരം പാർട്ടിയുടെ പരമോന്നത സമിതിയിലേക്ക് കൊണ്ടു വരുന്നവരുടെ കാര്യം ചർച്ചയാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ