ലെനിന്റെയല്ല; വിവേകാനന്ദന്റെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളാണ് വേണ്ടത് : ബിജെപി നേതാവ്

ലെനിന് പകരം, ദേശീയ നായകന്മാരായ വിവേകാനന്ദന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മദര്‍ തെരേസ തുടങ്ങിയവരുടെ പ്രതിമകളാണ് സ്ഥാപിക്കേണ്ടത്
ലെനിന്റെയല്ല; വിവേകാനന്ദന്റെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളാണ് വേണ്ടത് : ബിജെപി നേതാവ്


അഗര്‍ത്തല : തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ ന്യായീകരിച്ച് ബിജെപി നേതാവ് രംഗത്തെത്തി. ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത് സിപിഎമ്മിനോടുള്ള ജനങ്ങളുടെ രോഷത്തിന്റെ പ്രതിഫലനമാണ്. ലെനിന് പകരം, ദേശീയ നായകന്മാരായ വിവേകാനന്ദന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മദര്‍ തെരേസ തുടങ്ങിയവരുടെ പ്രതിമകളാണ് സ്ഥാപിക്കേണ്ടതെന്നും ബിജെപി സംസ്ഥാന വക്താവ് സുബ്രത ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു. 

ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിയും രംഗത്തുവന്നിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ചലോ പാല്‍ട്ടാസ് ( നമുക്ക് മാറാം ) ഉദ്ധരിച്ചുകൊണ്ടായിരുന്നു രാം മാധവിന്റെ ട്വീറ്റ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്നായിരുന്നു ഗവര്‍ണര്‍ തഥാഗത റോയിയുടെ ട്വീറ്റ്.

ത്രിപുരയില്‍ 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് വിരാമം കുറിച്ച് ചരിത്ര വിജയം നേടിയ ബിജെപി, സിപിഎമ്മിന് നേരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സംസ്ഥാനത്ത് നിരവധി സിപിഎം ഓഫീസുകളും തകര്‍ത്തിട്ടുണ്ട്. 

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുന്‍പ് സ്ഥാപിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ത്തത്. ബിജെപി പ്രവര്‍ത്തകരുടെ സംഘം ബുള്‍ഡോസര്‍ ഉപയോഗിച്ച് പ്രതിമ മറിച്ചിടുകയും, മറിച്ചിട്ട പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തു. ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

സംഭവത്തില്‍ ബുള്‍ഡോസറും അതിന്റെ ഡ്രൈവറെയും കസ്റ്റഡിയിലെടുത്തതായി ദക്ഷിണ ത്രിപുര പൊലീസ് സൂപ്രണ്ട് മന്‍ചക് ഇപ്പര്‍ അറിയിച്ചു. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എ കെ ശുക്ലയ്ക്കും നിര്‍ദേശം നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com