ഗയാന: വനിത ട്വന്റി-20 ലോകകപ്പില്‍ ഇന്ന് സൂപ്പർ പോരാട്ടം. ന്യൂസിലൻഡിനെ ആദ്യ മൽസരത്തിൽ തകർത്തതിന്റെ ആത്മവിശ്വാസവുമായി ഇന്ത്യ ഇന്ന് രണ്ടാം മൽസരത്തിന് ഇറങ്ങുന്നു. ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. കിവീസിനെതിരെ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റെ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷ. രാത്രി എട്ടരയ്ക്കാണ് മൽസരം.
പ്രൊവിഡൻസ് സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. ഓഫ് സ്പിന്നർമാരായ ദീപ്തി ശർമ്മ, ദയാലൻ ഹോമലത, ലെഗ് സ്പിന്നർ പൂനം യാദവ് എന്നിവരിൽ ഇന്ത്യ ഉറ്റുനോക്കുന്നു. 2016 ൽ ഇന്ത്യയിൽ നടന്ന ലോകകപ്പ് ട്വന്റി-20യിൽ പാകിസ്ഥാനോട് തോറ്റതിന്റെ ഓർമ്മകളിലാണ് ഇന്നത്തെ മൽസരം.
അതേസമയം ആദ്യ മൽസരത്തിൽ ഓസ്ട്രേലിയയോട് തോറ്റതിന്റെ നിരാശയുമായാണ് പാകിസ്ഥാൻ ഇന്ന് പാഡണിയുന്നത്. ആദ്യ മത്സരത്തില്‍ 52 റണ്‍സിനാണ് പാകിസ്ഥാൻ ഓസ്ട്രേലിയയോടു തോറ്റത്. ക്യാപ്റ്റൻ ജാവേരിയ ഖാൻ, വെറ്ററൻ സ്പിന്നർ സനാ മിർ, ഓൾറൗണ്ടർ ബിസ്മാ മറൂഫ് എന്നിവരിലാണ് പാകിസ്ഥാൻ പ്രതീക്ഷ പുലർത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ