മലപ്പുറം: അരിപ്രയില്‍ പത്തുവയസ്സുകാരി മരിച്ചത് നെഗ്ലേറിയ ഫൗലെറിയെന്ന അതീവ മാരകമായ ഏകകോശജീവി കാരണമുള്ള മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് ആരോഗ്യവകുപ്പ്. അരിപ്ര ചെറിയച്ഛന്‍വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ ഐശ്വര്യയാണ് വ്യാഴാഴ്ച മരിച്ചത്. കുട്ടിയുടെ നട്ടെല്ലിലെ സ്രവം പരിശോധിച്ചപ്പോഴാണ് നെഗ്ലേറിയ ഫൗലെറി രോഗാണുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. വിദഗ്ധചികിത്സയ്ക്കായി കുട്ടിയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി കുട്ടി മരിച്ചു.ഈ രോഗം ബാധിച്ചാല്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗകാരണം കണ്ടെത്തിയെങ്കിലും ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല.
തലച്ചോര്‍ തിന്നുന്ന സൂഷ്മജീവി അഥവാ അമീബയാണ് ഈ രോഗത്തിന് കാരണം. ജലാശങ്ങളില്‍നിന്നും മൂക്കുവഴികടക്കുന്ന രോഗാണുവാണ് അപകടംവരുത്തുന്നത്. രോഗം ബാധിച്ചാല്‍ തിരിച്ചറിയാന്‍ അഞ്ചു ദിവസമെടുക്കും അഞ്ചുദിവസത്തിനകം രോഗി മരണപ്പെടുകയും ചെയ്യും. മൂക്കില്‍ കടന്നാല്‍ഗന്ധം തിരിച്ചറിയുന്ന കോശങ്ങളെയാണ് ഇത് ഭക്ഷിച്ചുതുടങ്ങുന്നത്. പിന്നീട് പെറ്റുപെരുകി ഞരമ്പുകളിലൂടെ തലച്ചോറിലെത്തുകയും തലച്ചോര്‍ നശിപ്പിക്കുകയും ചെയ്യും.
സാധാരണ നദീതടത്തിലെയും ചെളിയിലെയും സൂഷ്മജീവികളിലാണ് ഈ അമീബ പടരുന്നത്. മൂക്കിലൂടെ ശരീരത്ത് കടന്നുകിട്ടിയാല്‍ പിന്നീട് മാരകവും അതിവേഗത്തിലുമുള്ള ആക്രമണമാണ് നടക്കുക. 2018 സെപ്റ്റംബറില്‍ ടെക്‌സാസില്‍ നീന്തല്‍കുളത്തില്‍നിന്നും രോഗബാധയുണ്ടായ 29കാരന്‍ മരിച്ചിരുന്നു. അതിന്റെ അന്വേഷണം ഇപ്പോഴും നടക്കുകയാണ്.
രോഗബാധയുണ്ടായാല്‍ മരണനിരക്ക് 97ശതമാനമാണ്. ഏഴുകോടിയില്‍ ഒരാളിലാണ് രോഗബാധയുണ്ടാകുന്നതെന്നുമാത്രമാണ് ആശ്വാസം. 1962നും 2018നുമിടയില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 143 കേസുകള്‍ മാത്രമാണ്. അതില്‍ നാലുപേര്‍മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. നീന്തുമ്പോഴും മുങ്ങുമ്പോഴും മറ്റ് കാരണങ്ങളിലൂടെയും നെഗ്ലേറിയ ഫൗലെറിരോഗാണുവുള്ള വെള്ളം മൂക്കില്‍ കടന്നാണ് അപകടം. വായിലൂടെ രോഗം പകരില്ല.
രോഗാണു എല്ലാ ജലാശയങ്ങളിലും മാത്രമല്ല മണ്ണിലുമുണ്ടാകാം. ശരിയായി ക്‌ളോറിന്‍ കലര്‍ത്താത്ത നീന്തല്‍ കുളങ്ങളിലും പൈപ്പുജലത്തിലും രോഗാണു എത്താം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ