ന്യൂഡൽഹി: കോവിഡിൻറെ മൂന്നാംതരംഗത്തിന് മുമ്പ് വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് അധികൃതർ. വാക്സിൻ നിർമ്മാണം അതിവേഗം നടത്താനും ചുരുങ്ങിയ സമയത്തിനുള്ളിൽ വിതരണം ചെയ്യാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ഇന്നലെ രാജ്യത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി നേസൽ സ്പ്രേയുടെ (മൂക്കിൽ ഇറ്റിക്കുന്ന വാക്സിൻ) ഗവേഷണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിന്റെ പരീക്ഷണം വിജയിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
തുള്ളിമരുന്ന് രീതിയിൽ മൂക്കിലൂടെ നൽകുന്ന വാക്സിനാണ് നേസൽ വാക്സിൻ. മൂക്കിൽനിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് മരുന്ന് എത്തും. ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമില്ലാതെ ഈ വാക്സിൻ സ്വീകരിക്കാൻ കഴിയും. കുത്തിവെപ്പിൻറെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് നേസൽ വാക്സിന്റെ പ്രധാന ഗുണം. വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെ ആയതിനാൽ ഇവിടെതന്നെ പ്രതിരോധ ശേഷി സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് നേസൽ വാക്സിൻ. പ്രവേശന കവാടത്തിൽതന്നെ തടയുന്നതിനാൽ വൈറസ് ശ്വാസകോശത്തിൽ പ്രവേശിക്കില്ല.
ഭാരത് ബയോടെകിൻറെ നേസൽ വാക്സിൻ (ബി.ബി.വി154) ഇപ്പോൽ ഒന്നാംഘട്ട പരീക്ഷണത്തിലാണ്. കൊവാക്സിൻ നിർമ്മാതാക്കളായ ഇവർ ഈ വർഷം അവസാനത്തോടെ 10കോടി കോവിഡ് നേസൽ വാക്സിൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞവർഷമാണ് മൂക്കിലൂടെ നൽകാവുന്ന വാക്സിൻ ശാസ്ത്രജ്ഞർ ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ