ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഒമൈക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്നും ഡബ്ല്യൂഎച്ച്ഒ മുന്നറിയിപ്പു നല്‍കി.
ഒമൈക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന വ്യക്തത വരുത്തിയിരിക്കുന്നത്.
ഒമൈക്രോണ്‍ പടര്‍ന്നുപിടിച്ചാല്‍ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നു ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. പലതവണ വകഭേദം വന്ന വൈറസ് ആണ് ഒമൈക്രോണ്‍. മഹാമാരിയുടെ സ്വഭാവത്തെത്തന്നെ അതു മാറ്റിമറിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.
മിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു കുറിപ്പിലുണ്ട്. വാക്‌സിനുകള്‍ വഴിയും നേരത്തെ കോവിഡ് ബാധിച്ചതുവഴിയുമുള്ള പ്രതിരോധ ശേഷിയയെ ഒമൈക്രോണ്‍ മറികടക്കുമോയെന്നതില്‍ കൂടുതല്‍ പഠനം വേണ്ടതുണ്ടെന്നും ഡബ്ല്്യൂഎച്ച്ഒ പറഞ്ഞു.
ഒമൈക്രോണ്‍ വ്യാപിക്കുന്നു
ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ, 10 രാജ്യങ്ങളില്‍ കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ എട്ടുപേര്‍ക്ക് ഒമൈക്രോണ്‍ വൈറസ് ബാധയാണെന്ന സംശയം ആരോഗ്യവകുപ്പ് സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആഫ്രിക്ക അടക്കം ഒമൈക്രോണ്‍ ബാധ കണ്ടെത്തിയ രാജ്യങ്ങളിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ, ബോട്‌സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വെ, നമീബിയ എന്നിവയ്ക്കു പുറമേ ഹോങ്കോങ്, ഇസ്രയേല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും ഒമൈക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ദക്ഷിണാഫ്രിക്കയില്‍ നിന്നും നെതര്‍ലാന്‍ഡിസിലെത്തിയ 13 പേര്‍ക്ക് ഒമൈക്രോണ്‍ രോഗബാധയാണെന്ന് കണ്ടെത്തി. ബ്രിട്ടനില്‍ മൂന്നു പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. കാനഡയിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലും ഒമൈക്രോണ്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക
പുതിയ വകഭേദം കണ്ടെത്തിയെന്ന പേരില്‍ രാജ്യത്തെ ഒറ്റപ്പെടുത്തരുതെന്ന് ദക്ഷിണാഫ്രിക്ക അഭ്യര്‍ത്ഥിച്ചു. ഒമൈക്രോണ്‍ രോഗബാധയുടെ പേരില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നത് തങ്ങളോടുള്ള വിവേചനം ആണെന്നും, വിലക്ക് പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിള്‍ റാമഫോസ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുതുക്കി
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി . ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലില്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും 7 ദിവസം ക്വാറന്റൈനില്‍ തുടരണം. പോസറ്റീവായാല്‍ ജിനോ സ്വീകന്‍സിങ്ങും ഐസോലേഷനും വേണം. 12 രാജ്യങ്ങളെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രയേല്‍, സിംഗപ്പൂര്‍, മൊറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലന്റ്, ചൈന, സിംബാവെ എന്നീ രാജ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ