2015ല്‍ ഇന്ത്യയില്‍ സംഭവിച്ചത് ഏകദേശം 15.6 മില്ല്യണ്‍ അബോര്‍ഷനാണ്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ വേണ്ട ഉപദേശങ്ങള്‍ സ്വീകരിക്കാതെ ഗുളികകള്‍ കഴിച്ചുകൊണ്ട് നടത്തിയവയാണ്. ഇന്ത്യയില്‍ സംഭവിക്കുന്ന ഗര്‍ഭധാരണങ്ങളില്‍ പകുതിയും ആസൂത്രിതമല്ലാത്തവയാണെന്നാണ് പുതിയ പഠനം ചൂണ്ടികാണിക്കുന്നത്.
ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനം ഈ വിഷയത്തിന്‍മേല്‍ ദേശിയതലത്തില്‍ നടത്തുന്ന ആദ്യ പഠനമാണ്. പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 15നും 49നും മധ്യേ പ്രായമുള്ള 1000 സ്ത്രീകളില്‍ 47പേര്‍ അബോര്‍ഷന് വിധേയരാകുന്നുണ്ട്.
അബോര്‍ഷനായി ആവശ്യമായിവരുന്ന സേവനങ്ങള്‍ക്കും അബോര്‍ഷന് ശേഷമുള്ള പരിചരണത്തിനും ഇന്ത്യയിലെ സ്ത്രീകള്‍ വളരെയധികം വെല്ലുവിളി നേരിടുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുട്മാച്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് വൈസ് പ്രസിഡന്റ് ഡോ. സൂശീല സിങ് പറഞ്ഞു. പൊതുജനാരോഗ്യ സംരക്ഷണ കേന്ദ്രങ്ങളില്‍ പോലും ഇതിനായുള്ള സൗകര്യങ്ങള്‍ അവര്‍ക്ക് ലഭിക്കില്ലെന്ന് സൂശീല ചൂണ്ടികാട്ടുന്നു.
പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ അഭാവവും ഉപകരണങ്ങളുടെയും മറ്റ് സജ്ജീകരണങ്ങളുടെയും അപര്യാപ്തതയാണ് അബോര്‍ഷണ്‍ പരിചരണം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നതിന് പിന്നിലെ കാരണമായി പഠനത്തില്‍ പറയപ്പെടുന്നത്. ഈ പുതിയ കണ്ടെത്തല്‍ ഇന്ത്യയിലെ ആരോഗ്യ രംഗത്തെ പദ്ധതികള്‍ വിഭാവനം ചെയ്യുന്ന നയതന്ത്രജ്ഞര്‍ക്ക് രാജ്യത്തിന് അത്യാവശ്യമായി വേണ്ട ആരോഗ്യ സേവനങ്ങളെകുറിച്ച് ധാരണ നല്‍കാന്‍ പ്രാപ്തമാണെന്ന് കരുതുന്നതായി സുശീല അഭിപ്രായപ്പെട്ടു.
അബോര്‍ഷണ്‍ ശുശ്രൂഷ നല്‍കാനായി പരിശീലനം നേടിയ ഡോക്ടര്‍മാരെ നിയമിക്കുന്നത് ഉള്‍പ്പെടെ ഈ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് വേണ്ട ആരോഗ്യ സംവിധാനങ്ങളും ഗവേഷകന്‍ പഠനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ