കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലം ഇതിവൃത്തമാക്കി അഡ്വ. ആളൂരിന്‍റെ സിനിമയുമായി ബന്ധപ്പെട്ട് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ലെന്ന് മമ്മൂട്ടിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നേരിട്ടും ഫോണിലുമായി അനുമതി തേടിയിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകൻ സലിം ഇന്ത്യ നടത്തിയ പ്രസ്താവനയാണ് മമ്മൂട്ടി തള്ളിയത്. ഏതെങ്കിലും സാഹചര്യത്തില്‍ മലയാള താരങ്ങള്‍ ഒഴിഞ്ഞാല്‍, ബോളിവുഡ് താരങ്ങളെ എത്തിക്കുമെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം ആസ്പദമാക്കി ‘അവാസ്തവം’ എന്ന സിനിമ നിര്‍മിക്കുമെന്ന് തൃശൂരിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആളൂര്‍ വ്യക്തമാക്കിയത്. പ്രധാന നടൻ, തിരക്കഥ, സംഭാഷണം ആളൂർ. സംവിധാനം സലിം ഇന്ത്യ.
നടിയെ ആക്രമിക്കുന്നത് മുതൽ ദിലീപ് ജയില്‍ മോചിതനാവുന്നതുവരെ സിനിമയില്‍ ഉണ്ടാകും. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂർ ആ വേഷം തന്നെ അഭിനയിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയായി ദിലീപ്, പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടി, എ.ഡി.ജി.പി ബി. സന്ധ്യയായി വരലക്ഷ്മി എന്നിവര്‍ അഭിനയിക്കുമെന്ന് ആളൂര്‍ അവകാശപ്പെട്ടത്.
പത്തു കോടി ചെലവഴിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായി നൂറുകോടിയിലേറെ സ്വരൂപിച്ച് ഐഡിയല്‍ ക്രിയേഷന്‍സ് എന്ന നിർമാണ യൂനിറ്റും ഒരുക്കുന്നുണ്ട്. എന്നാൽ നിക്ഷേപകർ ആരെന്ന് സലിം ഇന്ത്യയോ ആളൂരോ വ്യക്തമാക്കിയിട്ടില്ല.
സിനിമക്ക് അഞ്ചു കോടി ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ഇത് വിവാദമായ സാഹചര്യത്തില്‍ സ്വീകരിക്കില്ല. മുഖ്യപ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനായിരുന്ന താൻ കേസ്വിവാദമായ സാഹചര്യത്തില്‍ പള്‍സറിന് നീതി ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് വക്കാലത്ത് ഒഴിഞ്ഞതെന്നും ആളൂര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ