ബോളിവുഡ് താരം കരീന കപൂറി ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ നിന്ന് കരീനയും മകൻ തൈമൂർ അലി ഖാനും മടങ്ങുമ്പോഴാണ് അവിചാരിത സംഭവങ്ങളുണ്ടായത്. കരീനയുടെ കാലിൽ പിടിച്ച് ഒരു പെൺകുട്ടി യാചിക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഈ പെൺകുട്ടിയെ ശ്രദ്ധിക്കാതെ കടന്നുപോകുകയാണ് താരം.
പള്ളിയിൽ നിന്ന് ഇറങ്ങുമ്പോൾ നിറയെ ആളുകൾ കൂടിയതുകൊണ്ടുതന്നെ തിടുക്കത്തിൽ കാറിനരികിലേക്ക് നടക്കുകയായിരുന്നു കരീന. അപ്പോഴാണ് പെൺകുട്ടി കരീനയുടെ കാലിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന് കാറിൽ കയറുകയായിരുന്നു താരം. അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമർശനമാണ് കരീനയ്ക്കെതിരെ സോഷ്യൽ ലോകത്ത് ഉയരുന്നത്. തൈമൂറിനെപ്പോലെ ഒരു കുട്ടിയല്ലേ അതെന്നും, മകന് ഇങ്ങനെയാണോ മാതൃകകാണിക്കുന്നത് എന്നുമെല്ലാമാണ് ചോദ്യങ്ങൾ. കരീന മനുഷ്യൻ തന്നെയാണോയെന്നാണ് വിമർശകർ ചോദിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ