സൂപ്പർതാരം കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയ്‌ക്കെതിരേ ഗായിക ചിന്‍മയി ശ്രീപാദ രംഗത്ത്. ബസിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകളെ തോണ്ടിയിട്ടുണ്ടെന്ന ബിഗ് ബോസിലെ മത്സരാര്‍ഥി ശരവണന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ചിൻമയിയുടെ വിമർശനം. ഇതിന്റെ വിഡിയോ ക്ലിപ്പ് പങ്കുവെച്ചാണ് ഗായിക ട്വിറ്റ് ചെയ്തത്.
'താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനല്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകര്‍ കൈയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു. കയ്യടിക്കുന്ന പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം'- ചിൻമയി ട്വിറ്ററിൽ കുറിച്ചു.
കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ശരവണൻ പറഞ്ഞത്. ഇതിന് വലിയ കയ്യടിയാണ് കാണികള്‍ നല്‍കിയത്. സ്ത്രീകള്‍ക്ക് ബസില്‍ ഇത്തരം അനുഭവങ്ങള്‍ എല്ലായ്‌പ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് കമല്‍ പറഞ്ഞു. ഇതിന് മറുപടിയായാണ് ശരവണന്‍ താനും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞത്. എന്നാൽ ഇത് കേട്ട് കമൽഹാസൻ അയാളെ വിമർശിച്ചില്ല.
ഷോയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് കമൽഹാസനും ശരവണനും എതിരേ ഉയർന്നത്. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് പറയുകയും പുരോഗമനവാദിയാണെന്ന് ആണയിടുകയും ചെയ്യുന്ന കമലിന് ഇത് തമാശയാണോ എന്നായിരുന്നു വിമർശകരുടെ ചോദ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ