ആദ്യം നായകനായും പിന്നീട് ശക്തനായ വില്ലനായും മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന നടനായിരുന്നു സത്താര്‍. മലയാളത്തിന്റെ പ്രിയ നായികയെത്തന്നെ ജീവിതസഖിയാക്കുകയും ചെയ്തു. ജയഭാരതി സത്താര്‍ എന്നാണ് ഇരുവരെയും ചലച്ചിത്രലോകവും ആരാധകരും വിശേഷിപ്പിച്ചിരുന്നത്. ഇപ്പോഴും ആ താരജോഡികളെ വാക്കുകളാല്‍ പിരിക്കാത്ത പ്രേക്ഷകരുണ്ട്.
ഇവര്‍ വിവാഹമോചിതരായതിന് ശേഷവും ആ ചേര്‍ത്തുവയ്ക്കല്‍ അങ്ങനെത്തന്നെ തുടര്‍ന്നു. വേര്‍പിരിഞ്ഞതിന് ശേഷവും സത്താര്‍ ജയഭാരതിയെക്കുറിച്ച് ഏറെ ബഹുമാനത്തോടെയാണ് സംസാരിച്ചിരുന്നത്. സത്താറിന്റെ വിയോഗത്തില്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചുകൊണ്ട് ചലച്ചിത്രനിരൂപകനും നിരീക്ഷകനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ കെജെ സിജു ഫേസ്ബുക്കില്‍ എഴുതിയ ഒരു കുറിപ്പാണ് ശേദ്ധേയമാകുന്നത്.
കെജെ സിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
95-98 കാലത്താണ്. ഞാൻ എറണാകുളത്ത് പേജിംഗ് സർവീസിൽ ജോലി ചെയ്യുന്നു. ഒരു ദിവസം എനിക്കൊരു കാൾ വരുന്നു.
"ഞാൻ സത്താറാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന.."
ഔദ്യോഗികമായ എന്തോ ആവശ്യവുമായാണ് വിളി.
ജയഭാരതി സത്താറിലെ സത്താറാണോന്ന് പെട്ടെന്ന് ഞാൻ. ആളറിയാനാണ്.
ഫോണിന്റെ മറുവശത്ത് ഉച്ചത്തിൽ ഒരു പൊട്ടിച്ചിരി. ഇപ്പൊഴും അങ്ങനെയാണോ അറിയപ്പെടുന്നതെന്ന് സത്താർ എന്നോട്. ഞാനും ചിരിച്ചു. ആളെ മനസിലാക്കാൻ പെട്ടെന്ന് ഓർമ്മ വന്നത് അതാണെന്ന് ഞാൻ.
പിന്നീട് ഇടക്കൊക്കെ സത്താർ വിളിക്കുമായിരുന്നു. ജോലി വിട്ട ശേഷം ആ ബന്ധം മുറിഞ്ഞു.
ഇപ്പൊ ഇതാ ഏറെ വർഷങ്ങൾക്കിപ്പുറം സത്താറിന്റെ മരണവാർത്തക്കു മുന്നിലിരിക്കുമ്പൊഴും അന്നത്തെയാ പൊട്ടിച്ചിരി കാതിൽ മുഴങ്ങുന്നു.
സത്താറിന് ആദരാഞ്ജലി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ