സാമ്പത്തിക ഞെരുക്കത്തിലായ ഭിന്നശേഷിക്കാരനായ യുവാവിന് കൈത്താങ്ങായി ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. പുല്ലൂറ്റ് സ്വദേശിയായ അനീഷ് എന്ന യുവാവിന്റെ ബാങ്ക് വായ്പ പൂർണമായും അടച്ചു തീർത്തിരിക്കുകയാണ് അദ്ദേഹം. അനീഷിന്റെ വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും താരം അടച്ചു തീർക്കുകയായിരുന്നു.
ഒരു കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്നതിനായാണ് അനീഷ് ഫെഡറൽ ബാങ്കിൽ നിന്നും രണ്ടരലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ അനീഷിന്റെ അക്കൗണ്ടിലേക്ക് വന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുക ബാങ്ക് വായ്പയിലേക്കായി വരവു വെച്ചു. ഇതേക്കുറിച്ച് ഫേസ്ബുക്കിലൂടെ അനീഷ് അറിയിച്ചതിനെ തുടർന്നാണ് സുരേഷ് ഗോപി ഇടപ്പെട്ടത്.
ഇതിനുപുറമേ കോവിഡ് കാലത്ത് സുരേഷ് ഗോപി ചെയ്യുന്ന പ്രവർത്തനങ്ങളും ഏറെ അഭിനന്ദനം നേടുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള കാസർഗോഡ് ജില്ലയ്ക്ക് അടുത്തിടെ സുരേഷ് ഗോപി വെന്റിലേറ്ററുകൾ നൽകിയിരുന്നു. ഇതേക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു വെന്റിലേറ്ററുകളും മൊബൈൽ എക്സേ യൂണിറ്റുമാണ് സുരേഷ്ഗോപി കാസർഗോഡിന് നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ