സ്കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന പെൺക്കുട്ടിയെ പിന്നീട് ജീവിതസഖിയാക്കിയ കഥ തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. ആദ്യമായി അമാലിനെ കണ്ടതിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്. വിട്ടുകാരുടെ ആശിർവാദത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു തന്റേത് എന്ന് ദുൽഖർ പറഞ്ഞു.
അമേരിക്കയിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാൻ തുടങ്ങിയെന്നും എല്ലാവരും ചേർന്ന് ചേരുന്ന പെൺകുട്ടികളെ തിരക്കുകയായിരുന്നെന്നും ദുൽഖർ ഓർത്തെടുത്തു. സ്കൂളിൽ അഞ്ചു വർഷം ജൂനിയറായിരുന്ന ഒരു പെൺകുട്ടിയുടെ കാര്യം ഇതിനിടയിൽ സൂചിപ്പിച്ചു. സുഹൃത്തുക്കൾ ഇരുവരുടെയും ബയോഡേറ്റകൾ തമ്മിലുള്ള പൊരുത്തം നോക്കി.
"പിന്നീട് എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാൻ പോയാൽ ആ പെൺകുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാൻ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാൻ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാൻ വിവാഹം കഴിക്കേണ്ടത് എന്ന്".
അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോൾ ഒരു കാപ്പി കുടിക്കാൻ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാൽ ആർകിടെക്ടണ്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ