ചലച്ചിത്രം

'വെയിലത്തിറങ്ങി ജോലിക്കാർക്കൊപ്പം കൃഷിചെയ്യുന്ന ഏക നടൻ, താരങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമെന്ന് മനസിലായി'; പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് വീടിനുള്ളിലായതോടെ ചെറിയരീതിയിൽ കൃഷിയൊക്കെ ആരംഭിച്ച സെലിബ്രിറ്റികൾ നിരവധിയാണ്. നടൻ ഉണ്ണി മുകുന്ദനും അച്ഛനെ സഹായിക്കാനായി പറമ്പിൽ ഇറങ്ങി. എന്നാൽ ജിമ്മിൽ വെയിറ്റ് എടുക്കുന്നതാണ് ഇതിലും എളുപ്പം എന്നാണ് താരത്തിന് തോന്നിയത്. ഒരു ദിവസത്തെ പറമ്പിലെ പണി അവസാനിപ്പിച്ച് ഉണ്ണി മുകുന്ദൻ നെറ്റ്ഫ്ലിക്സിലേക്ക് മടങ്ങിയെങ്കിലും മലയാളസിനിമയിലെ ഒരു കർഷകൻ തന്റെ ചിന്തകൾ മാറ്റിയിരിക്കുകയാണ്. നടൻ ശ്രീകൃഷ്ണ പ്രസാദിനെക്കുറിച്ചാണ് ഉണ്ണി പറയുന്നത്. നേരിട്ട്‌ മണ്ണിലേക്ക്‌ ഇറങ്ങി വെയിലത്ത്‌ കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടനാണ് അദ്ദേഹം എന്നാണ് താരം ഫേയ്സ്ബുക്കിൽ കുറിച്ചത്. കൊറോണ കാലത്ത്‌ നമ്മൾ ഏവരും ഭക്ഷണത്തിന് ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോൾ വീടുകളിൽ ചെറിയ രീതിയിൽ കൃഷി ചെയ്യണം എന്നും താരം ഓർമിപ്പിക്കുന്നു. 

ഉണ്ണി മുകുന്ദന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

നമസ്കാരം,

ലോക്‌ഡൗൺ പ്രഖ്യാപിച്ച്‌ ഇന്നത്തേക്ക് ‌30 ദിവസമായി. നമ്മൾ ഇതിന് മുൻപ്‌ ഇങ്ങനൊരു അവസ്ഥ അനുഭവിക്കാത്തവർ ആയതിനാൽ ഈ ദിവസങ്ങൾ നമ്മളെ നല്ലതുപോലെ തളർത്തിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. 

എന്നാൽ വ്യക്തിപരമായി പറഞ്ഞാൽ ഞാൻ കുറച്ച്‌ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും ഇതുവരെ ചെയ്യാത്ത വീട്ടുജോലികളും ചെയ്യാനിടയുണ്ടായി. ഈ കൂട്ടത്തിൽ ആണ് എന്റെ വീടിന്റെ സമീപത്തുള്ള കുറച്ച്‌ കൃഷി സ്ഥലത്തേക്ക്‌ എന്റെ ശ്രദ്ധ പോയത്‌. അച്ഛൻ ആണ് ഇതും നോക്കി നടത്തുന്നത്‌. 

അച്ഛന്റെ കൂടെ ഞാനും മണ്ണിലേക്ക്‌ ഇറങ്ങി. അച്ഛന് സഹായം ഒന്നും വേണ്ടെങ്കിലും ഞാൻ ചെറിയ കൈതാങ്ങുമായി കൂടെ നിന്നു. ഈ ഏപ്രിൽ മാസത്തിലും ഒറ്റപ്പാലത്ത്‌ നല്ല ചൂടും വെയിലുമാണ്. എന്നാൽ അച്ഛൻ വെയിലത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടന്നു ജോലി ചെയ്യുമ്പോഴും എനിക്ക്‌ ശാരീരികമായി അങ്ങനെ ജോലി എടുക്കാൻ വളരെയധികം ബുദ്ധിമുട്ട്‌ അനുഭവപ്പെട്ടു. 

ജിമ്മിൽ വെയിറ്റ്‌ എടുക്കുന്നതാണ് എളുപ്പം എന്ന് തോന്നിപ്പോയി. അപ്പോഴാണ് ഉച്ചക്ക്‌ ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛൻ പലപ്പോഴും വീട്ടിൽ ജൈവകൃഷി ചെയ്ത്‌ ഉണ്ടാക്കിയ പച്ചക്കറികളെ കുറിച്ച്‌ വളരെ അധികം വാചാലനായി സംസാരിക്കുന്നത്‌ എന്തിനാണെന്ന് എനിക്ക്‌ മനസ്സിലായത്‌. ശരിയാണ് ഈ പച്ചക്കറികൾക്ക്‌ ഇതുവരെ തോന്നാത്ത ഒരു രുചി ഉണ്ടെന്ന് തോന്നിയിട്ടുണ്ട്‌. ചിലപ്പോൾ എന്റെ അച്ഛന്റെ വിയർപ്പിന്റെ രുചിയാകുമത്‌. പറഞ്ഞു വന്നത്‌ കൊറോണ കാലത്ത്‌ എനിക്ക്‌ ഉണ്ടായ ഒരു മറക്കാൻ ആകാത്ത അനുഭവം ആണ്. സ്വന്തം അച്ഛൻ കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികൾ എത്ര കുട്ടികൾക്ക്‌ കഴിക്കാൻ ഭാഗ്യം ഉണ്ടായി കാണും ?

എന്തായാലും സിനിമ നടൻ ആയ എനിക്ക്‌ ഇതൊന്നും പറ്റിയില്ല എന്ന് പറഞ്ഞ്‌ ഞാൻ പിന്നെയും യൂട്യൂബും നെറ്റ്ഫ്ലിക്സും കാണാൻ തുടങ്ങി. എല്ലാവരെയും പോലെ പെട്ടെന്ന് ബോറിങ് ആകുന്ന ഒരു സമയം ആയതുകൊണ്ട്‌ ഗൂഗിളിൽ ചെറിയ ആർട്ടിക്കിൾ വായിക്കാൻ തുടങ്ങി. അങ്ങനെ ഇരിക്കുമ്പോഴാണ് കുട്ടിക്കാലത്ത്‌ ചാനലിൽ മുടങ്ങാതെ രാത്രി 9 മണിക്ക്‌ അമ്മ ചോറുരുട്ടി തരുന്ന സമയത്ത്‌ ഞങ്ങൾ എല്ലാവരും കാണുന്ന 'സമയം' എന്ന ടിവി സീരിയലിൽ അഭിനയിക്കുന്ന ഒരു നടനെ കുറിച്ച്‌ ഒരു വാർത്ത വായിക്കാൻ ഇടയായി. 

പുള്ളിയെ ഞാൻ വേറെ പല നല്ല മലയാള സിനിമയിലും കണ്ടിട്ടുണ്ട്‌. പെട്ടെന്ന് ഓർത്തിരിക്കാനുള്ള കാര്യം വേറെ ഒന്നുമല്ല വളരെ സുമുഖൻ ആയിരുന്ന ഈ നടന്റെ പേര് എനിക്ക് അറിയില്ലെങ്കിലും പെട്ടെന്ന് തന്നെ മനസ്സിലാക്കി എടുക്കാൻ എനിക്ക് സാധിച്ചു. ഇത്രയും വലിയ ജനപ്രീതി നേടിയ നടന്റെ ഈ ജീവിത ശൈലിയും ഇപ്പോഴത്തെ ഒരു രസത്തെയും കുറിച്ച്‌ വായിച്ചപ്പോൾ എനിക്ക്‌ വളരെയധികം സന്തോഷം തോന്നി. 

ഞാൻ ശ്രീ കൃഷ്ണ പ്രസാദ്‌‌ ചേട്ടനെ കുറിച്ചാണ് പറയുന്നത്‌. ഇപ്പോൾ എല്ലാ അർഥത്തിലും ഒരു കർഷകൻ തന്നെയാണ് കൃഷ്ണ പ്രസാദ്‌ ചേട്ടൻ. ഫയർമാൻ എന്ന ചിത്രത്തിൽ ഞാൻ കൂടെ അഭിനയിച്ച കൃഷ്ണപ്രസാദ് ചേട്ടൻ മണ്ണിനോട്‌ ചേർന്ന് നിൽക്കുന്ന ഒരു പച്ചയായ മനുഷ്യൻ ആണെന്നത് എനിക്ക് അദ്ഭുതമായിരുന്നു. കൂടുതൽ നോക്കിയപ്പോൾ സംസ്ഥാന പുരസ്കാരം വരെ ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ഇപ്പോഴും നേരിട്ട്‌ മണ്ണിലേക്ക്‌ ഇറങ്ങി വെയിലത്ത്‌ കൂടെയുള്ള ജോലിക്കാരുടെ കൂടെ കൃഷിചെയ്യുന്ന മലയാള സിനിമയുടെ ഏക നടൻ. ഒരു സിനിമ നടന് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ എന്നൊരു ചോദ്യത്തിന് ഉത്തരം കിട്ടി.

ഈ കൊറോണ കാലത്ത്‌ നമ്മൾ ഏവരും ഭക്ഷണത്തിന് ബുദ്ധിമുട്ട്‌ അനുഭവപ്പെടുമ്പോൾ നാം മനസ്സിലാക്കേണ്ടത്‌ ഇതൊക്കെയാണ്. എല്ലാ വീടുകളിലും ചെറിയ രീതിയിൽ പറ്റുന്ന പോലെ കൃഷി ചെയ്യുന്നവർ ഉണ്ടാകണം. നമ്മുടെ മണ്ണിനോട്‌ ഇഷ്ടം തോന്നിപ്പിക്കുന്ന ഒരു അന്തരീക്ഷം നമ്മൾ നമ്മുടെ പുതുതലമുറക്ക്‌ ഉണ്ടാക്കി കൊടുക്കണം. എന്നാൽ ഫ്ലാറ്റിലും അല്ലെങ്കിൽ കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തവർ എന്തു ചെയ്യും എന്നൊരു ചോദ്യം ഉണ്ടാകാം. പറ്റുന്ന് പോലെ ചെയ്യുക എന്നാണ് എനിക്ക്‌ പറയാൻ ഉള്ളത്‌.

'മല്ലു സിങ്' എന്ന സിനിമ ഷൂട്ട്‌ ചെയ്യാൻ പോയപ്പോൾ എന്നെ കാണാൻ ആഡംബര വാഹനങ്ങളിൽ കുറെ പഞ്ചാബികൾ വന്നിരുന്നു. ഒരു പഞ്ചാബി മലയാളം സിനിമയിൽ നായകനായി എന്നൊരു അശരീരി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട്‌ എന്നെ കാണാൻ പലരും വന്നിരുന്നു. അവരോട്‌ സംസാരിച്ചപ്പോൾ എനിക്ക്‌ ഉണ്ടായ അനുഭവം ഞാൻ ഇവിടെ പങ്കുവെക്കാം. 

വന്നവരിൽ 90% പേരും സുമുഖരും പ്രൗഡിയുമുള്ള ചെറുപ്പക്കാർ ആയിരുന്നു. അതിൽ 3 പേർ ചേട്ടനും അനിയന്മാരും ആയിരുന്നു. ''നിങ്ങൾ എന്ത്‌ ചെയ്യുന്നു'' എന്ന് ഞാൻ ചോദിച്ചപ്പോൾ അവരിൽ ഒരാൾ പറഞ്ഞു ''I'm a Farmer ഞാൻ ഒരു കർഷകൻ ആണ്''. ഈ പറയുന്ന സമയത്ത്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ വന്ന ആത്മവിശ്വാസത്തിന്റെ ഭാവം ഞാൻ ഇന്നും ഓർക്കുന്നു. ''പിന്നെ എന്റെ അനിയൻ ഒരു പട്ടാളക്കാരൻ ആണ് മൂന്നാമത്തെ ആൾ ഡോക്ടർ ആണ്''. ഈ ആമുഖം കേരളത്തിൽ ആയിരുന്നെങ്കിൽ കർഷകൻ എന്ന് പറയുന്ന ആൾ മൂന്നാമത്തെത്‌ ആയേനെ എന്ന് ഞാൻ സംശയിച്ചുപോയി. അപ്പോൾ ഞാൻ പറഞ്ഞുവന്നത്‌ ഒരു നവ കാർഷിക സംസ്കാരം ഉടലെടുക്കേണ്ടതിന്റെ ആവശ്യകത‌ സംജാതമായിട്ടുണ്ട്‌.

എന്തായാലും കൊറോണ കാലത്ത്‌ നിങ്ങളോട്‌ ഇത്‌ പങ്കുവയ്ക്കാൻ തോന്നി. കൃഷ്ണ പ്രസാദ്‌ ചേട്ടനോട്‌ വളരെയധികം നന്ദിയും ബഹുമാനവും. (Krishna Prasad)

Stay Safe.

With Love,

Unni Mukundan.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല