മീ ടു ആരോപണത്തെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്‌റ്റയ്‌നെതിരെയുള്ള ലൈംഗികാതിക്രമകേസിൽ രണ്ടെണ്ണം ഒത്തുതീർപ്പിലേക്ക്. ഹാർവിക്കെതിരെ ആരോപണമുയർത്തിയ രണ്ട് പേരുമായി ഒത്തുതീർപ്പിന് ധാരണയായെന്നാണ് റിപ്പോർട്ടുകൾ. 143.56 കോടിയോളം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് രണ്ട് കേസുകൾ ഒത്തുതീർപ്പിലേക്കെത്തുന്നത്. അതേസമയം ഇതേ കേസിൽ മറ്റ് ആറോളം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന വാദിഭാഗം വക്കീൽ ഈ സംഭവത്തെ മൊത്തക്കച്ചവടം എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇരുകക്ഷികൾക്കിടയിൽ ഇപ്പോൾ ഉണ്ടായിട്ടുള്ള ധാരണ ഫെഡറൽ ജഡ്ജ് അടക്കമുള്ള കോടതികൾ അംഗീകരിക്കണം. ലൈംഗികാതിക്രമക്കേസിൽ 23 വർഷത്തെ തടവുശിക്ഷയുടെ ഭാഗമായി ന്യൂയോർക്കിലെ ജയിലിലാണ് വെയ്ൻസ്‌റ്റെയിൻ ഇപ്പോൾ കഴിയുന്നത്. മാർച്ച് 11നാണ് വെയ്ൻസ്‌റ്റെയ്ൻ അറസ്റ്റിലായത്. വെയ്ൻസ്റ്റെയ്നെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തി. 2006 ൽ വെയ്ൻസ്റ്റെയ്ന്റെ അപാർട്മെന്റിൽ പ്രൊഡക്‌ഷൻ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ൽ പേരു വെളിപ്പെടുത്താത്ത മറ്റൊരു സ്ത്രീയെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
നടിമാരായ ലൂസിയ ഇവാൻസ്, സൽമ ഹയെക്ക് എന്നവരടക്കം 12ൽ അധികം സ്ത്രീകളാണ് വെയ്ൻസ്റ്റെൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്. വെയ്ൻസ്റ്റൈനെതിരെ ഉയർന്ന പരാതികളിലൂടെയാണു ലോകത്തു ‘#മീടൂ’ പ്രസ്ഥാനം കത്തിപ്പടർന്നത്. ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതിലേറെ വനിതകൾ വെയ്ൻസ്റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ