ഇന്ത്യയെ ഞെട്ടിച്ച സീരിയല്‍ കില്ലറാണ് സയനൈഡ് മോഹനൻ. 20 യുവതികളെയാണ് ഇയാൾ സയനൈഡ് നൽകി കൊന്നത്. അടുത്തിടെ അവസാന കേസിലും ഇയാളെ 10 വർഷത്തേക്ക് ശിക്ഷിക്കപ്പെട്ടിരുന്നു. ഇപ്പോൾ സയനൈഡ് മോഹനന്റെ കഥ സിനിമയാക്കാൻ ഒരുങ്ങുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് രാജേഷ് ടച്ച്റിവര്‍. സയനൈഡ് എന്ന പേരിൽ ഇറങ്ങുന്ന ചിത്രം ക്രൈം ത്രില്ലറാണ്.
തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളാവും ചിത്രത്തിൽ അഭിനയിക്കുക. എന്നാൽ ആരൊക്കെയാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബംഗളൂരു, മംഗളൂരു, കൂര്‍ഗ്, മഡിക്കേരി, ഗോവ, കാസര്‍കോട് എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. കൊവിഡ് 19 ബുദ്ധിമുട്ടുകള്‍ തീരുമ്പോള്‍ സര്‍ക്കാര്‍ അനുമതിയോടെ ചിത്രീകരണം ആരംഭിക്കും. രാജേഷ് ടച്ച്‍റിവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. പത്മശ്രീ സുനിത കൃഷ്‍ണനാണ് ചിത്രത്തിന്റെ ഉപദേഷ്‍ടാവ്. സദത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
2003 മുതല്‍ 2009 വരെ 20 സ്‍ത്രീകളെ മോഹൻകുമാര്‍ കൊന്നുവന്ന് കേസുണ്ടായിരുന്നു. ആറ് കേസുകളില്‍ വധശിക്ഷയും പത്ത് കേസുകളില്‍ ജീവപര്യന്തവും മറ്റ് കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്‍തു. സ്‍ത്രീകളെ സ്‍നേഹം നടിച്ച് സുഹൃത്തുക്കളാക്കുകയും വിവാഹ വാഗ്‍ദാനം നല്‍കി പലയിടത്തും കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുകയും കൊല്ലുകയും ചെയ്യുന്നതായിരുന്നു മോഹൻ കുമാറിന്റെ രീതി. ഗര്‍ഭനിരോധന ഗുളികകളാണ് എന്ന് പറഞ്ഞ് സയനൈഡ് പുരട്ടിയ ഗുളികകള്‍ നല്‍കി സ്‍ത്രീകളെ കൊലപ്പെടുത്തുകയായിരുന്നു ചെയ്‍തിരുന്നത്. അവരുടെ ആഭരണങ്ങളും മോഷ്‍ടിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ