അന്തരിച്ച നടൻ ഋഷി കപൂറിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ചടങ്ങുകളിലുടനീളം ആലിയയുടെ കൈയിൽ മൊബൈൽ ഉണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഫോണ്‍ പിടിച്ച് നില്‍ക്കുന്ന ആലിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ട്രോളുകളും വിമർശനങ്ങളും നിറഞ്ഞത്.
എന്നാൽ ലോക്ഡൗണ്‍ കാലത്ത് ശവസംസ്‌ക്കാര ചടങ്ങില്‍ എത്താന്‍ കഴിയാതിരുന്ന ഋഷി കപൂറിന്റെ മകള്‍ റിധിമയ്ക്ക് അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണാനായിരുന്നു ആലിയ ഫോൺ ഉപയോഗിച്ചത് എന്നതായിരുന്നു സത്യാവസ്ഥ. ഡല്‍ഹിയിലാണ് റിധിമയും കുടുംബവും താമസിക്കുന്നത്. ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പൊലീസ് പ്രത്യേക യാത്രാ അനുമതി നൽകിയെങ്കിലും സംസ്കാരത്തിനെത്താൻ റിധിമയ്ക്കായില്ല. അതിനാലാണ് സംസ്കാരചടങ്ങുകൾ തത്സമയം റിധിമയെ കാണിക്കുവാൻ ഫോണുമായി ആലിയ എത്തിയത്.
ലോക്ക്ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് 20 പേർ മാത്രമാണ് റിഷി കപൂറിന്റെ സംസ്കാരചടങ്ങുകളിൽ പങ്കെടുത്തത്. സഹോദരൻ രൺധീർ കപൂറിന്റെ മകൾ കരീന, ഭർത്താവ് സെയ്ഫ് അലിഖാൻ, ആലിയ ഭട്ട്, അഭിഷേക് ബച്ചൻ, അനിൽ അംബാനി എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.
ഋഷി കപൂറിന്റെ മരണത്തിന് പിന്നാലെ തന്റെ ജീവിതത്തില്‍ സ്‌നേഹവും നന്മയും നിറച്ച ആ വ്യക്തിയെക്കുറിച്ച് ആലിയ തുറന്നെഴുതിയിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലമായി ഒരു സുഹൃത്തായും ചൈനീസ് ഭക്ഷണപ്രിയനായും സിനിമാപ്രേമിയായും വഴക്കിടാനും കഥ പറഞ്ഞു തരാനും നല്ലൊരു ട്വീറ്ററായും സര്‍വോപരി അച്ഛനായും എനിക്ക് അദ്ദേഹത്തെ അറിയാം. കഴിഞ്ഞ രണ്ടുകൊല്ലമായി അദ്ദേഹത്തില്‍ നിന്നും ലഭിക്കുന്ന കരുതലും സ്‌നേഹവും സ്‌നേഹാലിംഗനമായി ഞാന്‍ എന്നെന്നും ഓര്‍ത്തിരിക്കും., ആലിയ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ