നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. തുടർന്ന് സിനിമ കോടതിയും കയറി. എന്നാൽ ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഇന്നലെ ഹൈക്കോടതി തള്ളി. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നാദിർഷ.
'ദൈവം വലിയവനാണ്- എന്നാണ് നാദിർഷ കുറിച്ചത്. വാർത്ത ഫേയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു നാദിർഷയുടെ പ്രതികരണം. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹർജി നൽകിയത്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരു വിഭാഗം വൈദികരുടേയും വിശ്വാസികളുടേയും ആരോപണം.
സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയിൽ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം. 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനും പോസ്റ്ററിൽ ഉണ്ടായിരുന്നു. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ