ടൊവിനോ തോമസ് നായകനായി എത്തിയ കളയിലൂടെ ശ്രദ്ധ നേടുകയാണ് നടൻ സുമേഷ് മൂർ. കള ഓൺലൈനിൽ എത്തിയതോടെ നിരവധി പേരാണ് താരത്തിന്റെ പ്രടകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ചിത്രത്തിൽ ടൊവിനോയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രമായിരുന്നു മൂറിന്റേത്. ചിത്രത്തിലെ പ്രകടനം കണ്ട് പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവയിലേക്കും താരത്തിന് ക്ഷണമെത്തി. എന്നാൽ ഈ കഥാപാത്രം മൂർ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇപ്പോൾ അതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.
നായകന്റെ അടിയേറ്റു വീഴുന്ന കഥാപാത്രമായിരുന്നു അതെന്നാണ് സുമേഷ് മൂർ പറയുന്നത്. കറുത്ത വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ തനിക്കില്ലെന്നും അതുകൊണ്ടാണ് ചിത്രം വേണ്ടന്നുവെച്ചത് എന്നാണ് താരം വ്യക്തമാക്കി. കാന്‍ ചാനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് സുമേഷ് ഇതേക്കുറിച്ച് പറയുന്നത്.
"ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലേക്കും എനിക്ക് ക്ഷണമുണ്ടായിരുന്നു. നായകന്‍റെ അടിയേറ്റ് വീഴുന്ന കഥാപാത്രമാണ്. കറുത്ത വര്‍ഗ്ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരാണെന്ന ധാരണ എനിക്ക് അന്നുമില്ല ഇന്നുമില്ല. അതുകൊണ്ട് ആ വേഷം വേണ്ടെന്നുവച്ചു. നല്ല കഥാപാത്രങ്ങള്‍ വരട്ടെ. അതിവരെ കാക്കും. സിനിമയില്ലെങ്കിലും ജീവിക്കാമെന്ന് ആത്മവിശ്വാസമുണ്ട്", സുമേഷ് മൂര്‍ പറയുന്നു. മൂറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കളയിൽ കൂടാതെ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ