ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കുറിപ്പു പങ്കുവെച്ചതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം രൂക്ഷമാവുകയാണ്. താരത്തിന്റെ അച്ഛനും നടനുമായ സുകുമാരനെ ചേർത്താണ് ചിലരുടെ വിമർശനം. ഇതിനോടകം താരത്തെ പിന്തുണച്ച് നിരവധി താരങ്ങളാണ് എത്തിയത്. ഇപ്പോൾ സംവിധായകൻ ജൂഡ് ആന്റണിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത സുകുമാരൻ ഇപ്പോൾ ഈ സൈബർ ആക്രമണം കണ്ട് ചിരിക്കുന്നുണ്ടാകും എന്നാണ് ജൂഡ് കുറിച്ചത്.
'വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും..' ജൂഡ് ആന്റണി കുറിച്ചു.
നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി എന്നാണ് അജു കുറിച്ചത്. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെയാണ് പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയത്. ഇതോടെ താരത്തിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ