വിഷ്ണു ഉണ്ണികൃഷ്ണനെ പ്രധാന കഥാപാത്രമാക്കി വിസി അഭിലാഷ് സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനുമെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചത്. എന്നാൽ സിനിമ റിലീസാകുന്നതിനു മുൻപു തന്നെ ചിത്രത്തിനെതിരെ ഡീഗ്രേഡിങ് നടക്കുകയാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിന് താഴെ സിനിമ മോശമാണെന്നും ടിക്കറ്റ് പൈസ പോയെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്. ഫേയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ താരം തന്നെയാണ് ഡീഗ്രേഡിങ്ങിനെക്കുറിച്ച് അറിയിച്ചത്. കമന്റ് ചെയ്ത പ്രൊഫൈലുകളിൽ കയറി നോക്കിയപ്പോൾ പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫൈലുകളായാണ് കാണിക്കുന്നത്. സിനിമ കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ അറിയിക്കൂവെന്നും അതിനു മുൻപ് ഇങ്ങനെ ചെയ്യരുതെന്നുമാണ് താരം കുറിക്കുന്നത്. അതിനു പിന്നാലെ ഇത് പറഞ്ഞുകൊണ്ട് ഫേയ്സ്ബുക്ക് ലൈവിലും താരം വന്നു.
വിഷ്ണു ഉണ്ണികൃഷ്ണന്റെ കുറിപ്പ്
ഡിഗ്രേഡിംഗ് മനസ്സിലാക്കാം , പക്ഷേ സിനിമ ഇറങ്ങുന്നതിനു മുമ്പ് ചെയ്യുന്നതിന്റെ ലോജിക് ആണ് മനസ്സിലാകാത്തത്... കേരളത്തിൽ മാത്രം ഇന്ന് രാവിലെ 10 മണിക്ക് പ്രദർശനം തുടങ്ങുന്ന സബാഷ് ചന്ദ്രബോസ് സിനിമയെ കുറിച്ച് രാവിലെ 9 മണി മുതൽ വിദേശ പ്രൊഫൈലുകളിൽ നിന്നുമുള്ള സൈബർ ആക്രമണം. പാക്കിസ്ഥാനിൽ നിന്ന് എല്ലാമുള്ള പ്രൊഫൈലുകളാണ് ഇംഗ്ലീഷ് കമന്റുകൾ ഉപയോഗിച്ച് പടം മോശമാണെന്ന് സ്ഥാപിക്കുന്നത്. ഒരു ചെറിയ പടം ആണെങ്കിൽ കൂടി ഇത് തിയേറ്ററിൽ ആളെ കയറ്റാതിരിക്കാൻ ഉള്ള അന്താരാഷ്ട്ര നാടകമായിട്ടാണ് കണക്കാക്കാനാകുന്നത്. ടീസറിലൂടെയും ട്രെയിലറിലൂടെയും പ്രമോഷൻ പരിപാടികളിലൂടെയും കുടുംബങ്ങൾക്ക് ഇടയിൽ പോലും തിയേറ്ററിൽ പോയി കാണേണ്ട ഒരു നല്ല ചിത്രമെന്ന അഭിപ്രായം ഉയർന്ന് നിൽക്കുന്ന സമയത്താണ് ഇത്തരം ഒരു ഭീഷണി ഉയർന്നിരിക്കുന്നത്. സിനിമ ഇറങ്ങി ആദ്യ ഷോകൾ കഴിയുമ്പോൾ യഥാർത്ഥ പ്രേക്ഷകരുടെ കമൻറുകൾക്കിടയിൽ ഇത് മുങ്ങിപ്പോകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ചെറിയ സിനിമയെ തകർക്കുന്നതിലുപരി തിയേറ്റർ വ്യവസായത്തെ തകർക്കുവാനുള്ള ഒരു ലക്ഷ്യമായാണ് ഞങ്ങൾ ഇതിനെ കാണുന്നത്. ഇതിലെ അന്താരാഷ്ട്ര സാധ്യതകളെ കുറിച്ച് സംസാരിക്കാനൊന്നും ഞങ്ങൾ അത്ര വലിയ ആളുകളല്ല, പക്ഷേ നിലവിലെ അവസ്ഥകളും സംശയകരമായ ക്യാമ്പയിനുകളും കാണുമ്പോൾ വലിയ ഗൂഢാലോചനകളുടെ സാധ്യത തള്ളിക്കളയാനും ആകില്ല. കല എന്നതിലുപരി സിനിമ തിയേറ്റർ വ്യവസായങ്ങൾ ഒട്ടേറെ പേരുടെ അന്നമാണ്.
നമുക്ക് നിൽക്കാം നല്ല സിനിമകൾക്കൊപ്പം..
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ