ചലച്ചിത്രം

'സേതുരാമയ്യർ തന്റെ കേസ് ഡയറി തുറന്നിട്ട് 34 വർഷങ്ങൾ'; അഞ്ചാം ഭാ​ഗത്തിന്റെ സെറ്റിൽ ആഘോഷം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ എക്കാലത്തേയും മികച്ച കഥാപാത്രമായ സേതുരാമയ്യർ സിബിഐ പിറന്നിട്ട് 34 വർഷം. 1988 ഫെബ്രുവരി 18 ന് റിലീസ് ചെയ്ത ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ എന്ന ചിത്രത്തിലൂടെയാണ് സേതുരാമയ്യരും സംഘവും മലയാളികളുടെ മനസു കീഴടക്കുന്നത്. സിനിമയുടെ 34ാം വാർഷികം സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ സെറ്റിലാണ് ആഘോഷിച്ചത്. മമ്മൂട്ടി, ചിത്രത്തിന്റെ സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, നിര്‍മാതാവ് സ്വർഗചിത്ര അപ്പച്ചൻ തുടങ്ങിയ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ വിഡിയോ മമ്മൂട്ടി ഉൾപ്പടെ നിരവധി പേർ പങ്കുവച്ചിട്ടുണ്ട്. കുറിപ്പിലൂടെയാണ് സിബിഐ സിനിമയെക്കുറിച്ചുള്ള ഓർമ മധു പങ്കുവച്ചത്. 

കെ മധുവിന്റെ കുറിപ്പ് വായിക്കാം

സേതുരാമയ്യർ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു. ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു.

പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ. പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌  ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ  സംവിധായകൻ എന്ന അപൂർവ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്. 

ഈ  നേട്ടത്തിന് കാരണഭൂതരായ മലയാളത്തിന്റെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം, സിബിഐ. അഞ്ചാം പതിപ്പിന്റെ നിർമാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സിബിഐ ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന അരോമ മോഹൻ, ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്, എഡിറ്റർ ശ്രീകർ പ്രസാദ് , ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. 

എല്ലാറ്റിനുമുപരി  ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എന്റെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു.വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌ 

സ്നേഹാദരങ്ങളോടെ,
കെ.മധു.
മാതാ: പിതാ: ഗുരു: ദൈവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു