നടൻ നസ്ലിൻ ഗഫൂറിന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ രൂക്ഷമായ സൈബർ ആക്രമണമാണ് നസ്ലിന് നേരിടേണ്ടിവന്നത്. ഒടുവിൽ നിരപരാധിത്വം തുറന്നുപറഞ്ഞ് നസ്ലിൻ തന്നെ രംഗത്തെത്തുകയായിരുന്നു. വിഷയത്തിൽ കാക്കനാട് സൈബർ സെല്ലിൽ നടൻ പരാതി നൽകുകയും ചെയ്തു.
അന്വേഷണത്തിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് യുഎഇയിൽ നിന്നാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് അധികൃതരെ അറിയിച്ചതായും പൊലീസ് പറഞ്ഞു.
ഫേയ്സ്ബുക്കിൽ തനിക്ക് അക്കൗണ്ട് ഇല്ലെന്ന് വിഡിയോയിൽ എത്തി നസ്ലിൻ വ്യക്തമാക്കി. തന്റെ പേരിൽ ഒരു പേജാണ് ഫേയ്സ്ബുക്കിൽ ഉള്ളതെന്നും അത് കൈകാര്യം ചെയ്യുന്നത് മറ്റൊരാളാണെന്നും താരം പറഞ്ഞു. മറ്റാരോ ചെയ്ത കാര്യത്തിന്റെ പേരിൽ തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന ആക്രമണത്തിൽ ദുഃഖമുണ്ടെന്നും താരം വ്യക്തമാക്കി. "എന്റെ പേരിൽ ഏതോ ഒരാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഏതോ പോസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായി മോശം കമന്റിടുകയും ചെയ്തു. അതിന്റെ പേരിൽ ചില പ്രശ്‌നങ്ങൾ എനിക്കുണ്ടായി. ഒരുപാട് പേർ വിശ്വസിച്ചിരിക്കുന്നത് ഇത് ഞാൻ തന്നെയാണ് ചെയ്തതെന്നാണ്. അങ്ങനെയല്ല അതിന്റെ സത്യാവസ്ഥ", നസ്ലിൻ പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ