ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനേത്തുടര്‍ന്ന് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി നടന്മാരും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുവരും പത്തുലക്ഷം രൂപ സംഭാവനയായി നല്‍കി.
തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കം ദുരിതംവിതച്ച ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സഹായം ലഭിക്കുക. ഫാന്‍സ് അസോസിയേഷനുകളുമായി സഹകരിച്ചാണ് ഇരുതാരങ്ങളും സഹായം എത്തിക്കുക.
പ്രളയത്തെത്തുടര്‍ന്ന് ചെന്നൈയില്‍ മരണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് 17 സബ്വേകള്‍ അടച്ചതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് അവധി. ഈ ജില്ലകളില്‍ ചൊവ്വാഴ്ച പൊതു അവധിയായിരുന്നു.
അതേസമയം മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടതായാണ് റിപ്പോറട്ടുകള്‍. 110 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആന്ധ്രാ തീരത്ത് എത്തിയത്. രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് പൂര്‍ണമായി കരയിലേക്ക് കയറുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനത്തെ എട്ട് തീരദേശജില്ലകള്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ