തൃശൂർ: തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ കാൾമാക്സ് മുതൽ പിണറായി വിജയനെ വരെ ട്രോളി നടൻ രമേശ് പിഷാരടി. എഐ കാമറയും കെ റെയിലും ഇൻഡിഗോ വിമാനവും അടക്കുമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി പിഷാരടി സിപിഎമ്മിനെ ഒന്നാകെ വിമർശിച്ചു.
സമ്മേളനത്തിൽ കയ്യടിച്ചില്ലെങ്കിൽ വാസ്‌ആപ്പിലൂടെ ആരേയും പേടിപ്പിക്കാൻ വരില്ലെന്നും കോൺഗ്രസിലുള്ളത് അണികളാണ് അടിമകളല്ലെന്നും പിഷാരടി പറഞ്ഞു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിന് പിന്നാലെ തന്നോട് ഒരു സുഹൃത്ത് എന്തിനാണ് കോൺഗ്രസിനെ പിന്തുണയ്‌ക്കുന്നതെന്ന് ചോദിച്ചു. കോൺഗ്രസിനൊപ്പം നിന്നാൽ അത് നിന്റെ ജോലിയെ കാര്യമായി ബാധിക്കുമെന്നും സുഹൃത്ത് ഉപദേശിച്ചു. എന്നാൽ തന്റെ മേഖലയിൽ ഇപ്പോൾ വലിയ മത്സരമാണ് നടക്കുന്നതെന്നും വലിയ നേതാക്കളാണ് മത്സര രംഗത്തുള്ളതെന്നും പിഷാരടി വേദിയിൽ പറഞ്ഞു.
'ഒരിക്കൽ ഒരു വേദിയിൽ താൻ മിമിക്രി അവതരിപ്പിക്കാൻ നിൽക്കുമ്പോൾ ഒരു വിമാനം താഴ്ന്നു പറക്കുന്നത് കണ്ട് ആളുകൾ കുടുകുടെ ചിരിക്കാൻ തുടങ്ങി നോക്കിയപ്പോൾ ഇൻഡിഗോയുടെ വിമാനമാണ്. അപ്പോൾ കൈകൊണ്ട് അത്ര പ്രത്യേകത ഒന്നും ഇല്ലാത്ത ആക്ഷൻ കാണിച്ച് ആൾക്കാരെ സമാധാനപ്പെടുത്തി. എന്നിട്ട് നിങ്ങൾ എന്റെ മിമിക്രി കേൾക്കണം ഒരു ട്രെയിന്റെ ശബ്ദമാണ് അനുകരിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ വീണ്ടും ചിരി തുടങ്ങി. ഒർജിനൽ ട്രെയിൻ ആണെന്ന് പറഞ്ഞിട്ടും ആളുകൾ ചിരി നിർത്തുന്നില്ല. നിങ്ങൾ സമാധാനപ്പെടു... നിങ്ങൾ ഇപ്പോ ചിരിക്കണ്ട ഞാൻ ഒരു തമാശ പറയും അപ്പം ചിരിച്ചാ മതി. അപ്പം എന്ന് കേട്ട ഉടനെ വീണ്ടും ആളുകൾ ചിരിക്കാൻ തുടങ്ങി. എന്തെങ്കിലും ഒന്നു പറയാൻ കഴിയണ്ടേ... അത്ര ടൈറ്റ് മത്സമാണ് ഈ രംഗത്ത്. ആരോക്കെയാണ് തമാശകൾ കൊണ്ട് രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നതെന്നതിന് കയ്യും കണക്കുമില്ല'. - പിഷാരടി പറഞ്ഞു.
കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് തർക്കങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ ഇതു രണ്ടും കൂട്ടിചേർത്ത് സർക്കാർ വെച്ച എഐ കാമറ ഉണ്ടാക്കുന്ന പ്രശ്‌നമൊന്നും കോൺഗ്രസിലില്ലെന്നും പിഷാരടി പറഞ്ഞു. കമ്മ്യൂണിസ്റ്റ്കാർക്ക് കമ്പ്യൂട്ടറുകളോടുള്ള വിരോധത്തിന് ഇന്നും കുറവില്ല നിയമസഭയിലിരിക്കുന്ന കമ്പ്യൂട്ടർ വരെ എറിഞ്ഞുകളയും. അത്ര പ്രതിസന്ധി നേരിടുന്ന കാലമാണ്. കേരളത്തിൽ ജാതി, മത, വർഗ വേർതിരിവുകൾ വരാൻ കാരണം കോൺഗ്രസ് പിന്നിലേക്ക് പോകുന്നതു കൊണ്ടാണ്. കോൺഗ്രസിനെ ഉയർത്തികൊണ്ട് വരേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും പിഷാരടി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ