ദേശീയം

അവര്‍ പരസ്പരം ചോദിച്ചു; ഇവിടെ ആരാണ് സുരക്ഷിതര്‍; ഗൗരിയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാകത്തില്‍ രാജ്യമാകെ വ്യാപക പ്രതിഷേധം. സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പലയിടുത്തും കറുത്ത ബാഡ്ജ് ധരിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കെത്തിയത്. ലങ്കേഷിന്റെ പോരാട്ടം തുടരുമെന്നും പ്രതിജ്ഞ ചെയ്തവര്‍, സ്വതന്ത്രമായി സംസാരിക്കുന്നവര്‍ക്ക് രാജ്യത്ത് എങ്ങനെ ജീവിക്കാനാകുമെന്ന ആശങ്കയും പങ്കുവെച്ചു.

പടിഞ്ഞാറന്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ അതിക്രമിച്ചു കടന്നെത്തിയ അജ്ഞാതര്‍ ഇന്നലെയാണ് വെടിവച്ചുകൊന്നത്. കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി  നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലായിരുന്നു ഗൗരി. പരിവാര്‍ സംഘടനകളുടെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നടത്തിയ പോരാട്ടമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.  വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വിമര്‍ശിക്കാന്‍ ഇടമില്ലെങ്കില്‍ പിന്നെ സ്വാതന്ത്ര്യത്തിന് എന്തര്‍ത്ഥമാണുള്ളതെന്നുമായിരുന്നു ഗൗരി ആവര്‍ത്തിച്ച് ചോദിച്ചിരുന്നത്.

വിയോജിക്കുന്നവരെ വെടിയുണ്ടകൊണ്ട് നിശബ്ദനാക്കാനാകില്ല. ഭീരുക്കളായ നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാമെന്നല്ലാതെ ധീരരെ തടയാനാകില്ലെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ കുറിച്ചു. ദാബോല്‍ക്കറിനും പന്‍സാരെയ്ക്കും കല്‍ബുര്‍ഗിയ്ക്കും പിന്നാലെ ഗൗരി ലങ്കേഷുമെന്നായിരുന്നു ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്.

സംഭവത്തെ കുറിച്ച് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൊലപാതകം ആസൂത്രിതമാണ്. പുരോഗമന ചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സിബിഐ അേേന്വഷണത്തിന് സര്‍ക്കാരിന് തുറന്ന മനസാണെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്താണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. 

കലബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് ഗൗരി ലങ്കേഷിനെയും വധിച്ചത്. കലബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൗരിയും സജീവ സാന്നിധ്യമായിരുന്നു. ആര്‍എസ്എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെയും നയങ്ങള്‍ക്കെതിരെയും ഗൗരി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗൗരിയുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി