ന്യൂഡൽഹി : ഉത്തരേന്ത്യയിൽ പുകമഞ്ഞിൽ ജനജീവിതം സ്തംഭിച്ചു. ഡല്‍ഹി, പഞ്ചാബ്, യുപി, രാജ്സ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും കനത്ത പുകമഞ്ഞായിരുന്നു രാവിലെ അനുഭവപ്പെട്ടത്. അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം വരെ കാഴ്ച മങ്ങിയ രീതിയിലാണ് മഞ്ഞ് രൂപപ്പെട്ടത്.
ഹരിയാനയില്‍ കനത്ത പുകമഞ്ഞ് മൂലമുണ്ടായ വാഹനങ്ങളുടെ കൂട്ടയിടിയില്‍ എട്ട് പേര്‍ മരിച്ചു. സ്‌കൂള്‍ ബസുകളടക്കം അമ്പതോളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് അപകടം നടന്നത്.
ഹരിയാനയിലെ ഝജ്ജാര്‍ മേല്‍പാതയ്ക്ക് സമീപമാണ് കൂട്ടയിടി ഉണ്ടായത്. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് പാതയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് വൻ ഗതാഗത കുരുക്കാണ് ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ ആശുപത്രിയിൽ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരവും ഹരിയാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ