ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി അനുവദിച്ച നഷ്ടടപരിഹാരം രണ്ടുവര്‍ഷങ്ങള്‍ ശേഷം ഏറ്റുവാങ്ങി രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല. രോഹിതിന്റെ ആത്മഹത്യക്ക് പിന്നാലെ ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദേശത്തെത്തുടര്‍ന്ന് 2016ല്‍ ഏര്‍പ്പെടുത്തിയ എട്ടുലക്ഷം രൂപയാണ് രാധിക ഏറ്റുവാങ്ങിയത്. നേരത്തെ നഷ്ടപരിഹാരം വാങ്ങാന്‍ കുടുംബം വിസമ്മതിച്ചിരുന്നു.
വൈസ് ചാന്‍സലര്‍ അപ്പ റാവുവിന്റെ സ്വാധീനത്താലാണ് പണമനുവദിച്ചതെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ആദ്യമിത് നിഷേധിച്ചതെന്നും ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടെന്നും രാധിക പത്രക്കുറിപ്പില്‍ പറഞ്ഞു.
തങ്ങള്‍ക്ക് അര്‍ഹിക്കുന്നതിനാലാണ് നഷ്ടപരിഹാരം വാങ്ങുന്നതെന്നും സര്‍വകലാശാല അധികൃതര്‍ക്കും സംധപരിവാറിനും എതിരെയുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
നാലു ദലിത് വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് 2016 ജനവരി ഏഴിനാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് വിസി അപ്പാറാവുവിനും കേന്ദ്രസര്‍ക്കാരിനും എതിരെ വ്യാപക വിദ്യാര്‍ത്ഥി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ