ദേശീയം

മണിക്കൂറുകള്‍ക്കുളളില്‍ അടുത്ത ദലിത് പീഡന വാര്‍ത്ത; ഗുജറാത്തില്‍ ഷൂവും സ്വര്‍ണ ചെയിനും ധരിച്ച ബാലനെ മേല്‍ജാതിക്കാര്‍ തല്ലിചതച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മഹാരാഷ്ട്രയില്‍ പൊതുകുളത്തില്‍ കുളിച്ചതിന് ദലിത് കുട്ടികളെ തല്ലിച്ചതച്ച് നഗ്‌നരാക്കി നടത്തിയ സംഭവത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുന്‍പ് മറ്റൊരു ദലിത് ആക്രമണം. ഇത്തവണ ബിജെപി തന്നെ ഭരിക്കുന്ന അയല്‍ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ് സവര്‍ണവിഭാഗത്തിന്റെ ദലിത് ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നത്. സവര്‍ണവിഭാഗം ധരിക്കുന്ന ഷൂ ഉപയോഗിച്ചതിന് 13 വയസ്സുകാരനായ ദലിത് ആണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായത്. ഷൂവും, സ്വര്‍ണ ചെയിനും ധരിച്ചതിന് മേല്‍ജാതിയായ രജപുത്ര സമൂദായത്തില്‍പ്പെട്ട നാലുയുവാക്കള്‍ കുട്ടിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഗുജറാത്ത് മെഹ്‌സാന ജില്ലയില്‍ ബാഹുചരാജി പട്ടണത്തിലാണ് നാടിനെ നടുക്കിയ സംഭവം.  തന്നെ വെറുതെ വിടണമെന്ന് കുട്ടി അപേക്ഷിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന 13 വയസുകാരന്റെ ജാതി ചോദിച്ചശേഷം, ഷൂവും, സ്വര്‍ണ ചെയിനും ധരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാക്കള്‍ കുട്ടിക്ക് നേരെ തിരിയുകയായിരുന്നു. ക്ഷുഭിതരായ യുവാക്കള്‍ സവര്‍ണവിഭാഗം ധരിക്കുന്ന ഷൂ ഉപയോഗിച്ചത് ചോദ്യം ചെയ്യുന്നുണ്ട്. തുടര്‍ന്ന് കുട്ടിയെ മര്‍ദിക്കുകയായിരുന്നു.

മര്‍ദനത്തിന് പിന്നാലെ ബൈക്കില്‍ പിടിച്ചുകൊണ്ടുപോയ കുട്ടിയ്ക്ക് നേരെയുളള അതിക്രമം യുവാക്കള്‍ തുടര്‍ന്നു. ഇതിനിടെ വടി ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

മഹാരാഷ്ട്രയിലും പൊതുകുളത്തില്‍ കുളിച്ചതിന് ദലിത് കുട്ടികളെ തല്ലിച്ചതച്ച് നഗ്‌നരാക്കി നടത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വാര്‍ത്തയാകുന്നത്. കൊടും ചൂടിനെ തുടര്‍ന്നാണ് കുട്ടികള്‍ പൊതുകുളത്തില്‍ ഇറങ്ങിയത്. ഇതിന് പിന്നാലെ അക്രമികള്‍ ഇവരെ കുളത്തില്‍ നിന്നും പിടിച്ചു കയറ്റി അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

പന്ത്രണ്ടും പതിനാലും വയസ്സുള്ള കുട്ടികളുടെ വസ്ത്രം ബലമായി മാറ്റിയ ശേഷം, പൊതുനിരത്തിലൂടെ നഗ്‌നരാക്കി നടത്തിക്കുകയും, അക്രമികള്‍ കുട്ടികളെ അനുഗമിച്ചു പിന്നില്‍ നിന്നും വടികള്‍കൊണ്ടും ബെല്‍റ്റ് കൊണ്ടും തുടര്‍ച്ചയായി അടിക്കുകയും ചെയ്തു. കുട്ടികളെ മര്‍ദ്ദിച്ച ഈശ്വര്‍ ജോഷി, പ്രഹല്‍ദ് ലോതര്‍ എന്നിവര്‍ തന്നെയാണ് കുട്ടികളെ നഗ്‌നരാക്കി മര്‍ദ്ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്നും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു