ന്യൂഡൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ പരാതി നൽകിയ ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശിനു സ്ഥലംമാറ്റം. അരവിന്ദ് കേജരിവാളും ആം ആദ്മി പാർട്ടി നേതാക്കളും ചേർന്ന് മർദിച്ചു എന്നായിരുന്നു പരാതി.
ടെലിക്കമ്മ്യൂണിക്കേഷൻസ് വകുപ്പിലേക്ക് അഡീഷണൽ സെക്രട്ടറിയായാണ് കേന്ദ്രസർക്കാർ അൻഷു പ്രകാശിനെ സ്ഥലംമാറ്റിയത്. കൊമേഴ്സ് വകുപ്പ് സ്പെഷൽ സെക്രട്ടറി പദവിയിലേക്ക് എൻ ശിവശൈലത്തെ നിയമിച്ച ഒഴിവിലേക്കാണ് പ്രകാശിന്റെ നിയമനം.
കഴിഞ്ഞ ഫെബ്രുവരി 19നു മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎൽഎമാർ ചേർന്ന് മർദിച്ചെന്നാണ് അൻഷു പ്രകാശ് ലഫ്.ഗവർണറോടു പരാതിപ്പെട്ടത്. പരസ്യസംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റതിനിടെ മർദിച്ചെന്നായിരുന്നു പരാതി.
അൻഷു പ്രകാശിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ കേജ്രിവാൾ, മനീഷ് സിസോദിയ, 11 എഎപി എംഎൽഎമാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ