ന്യൂഡല്‍ഹി : രാജസ്ഥാന്, മധ്യപ്രദേശ്, ചത്തീസ്ഗഡ് , മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. രണ്ടാംഘട്ടം നവംബര്‍ 20 ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അറിയിച്ചു.
മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 28 നാണ് മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ്. രാജസ്ഥാന്, തെലങ്കാന സംസ്ഥാന നിയമസഭകളിലേക്ക് ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഒരുക്കും. ജനുവരി 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. അഞ്ചു സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവില്‍ വന്നു. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തുന്നതിനായി നാമനിര്‍ദേശ പത്രികയില്‍ പ്രത്യേക കോളമുണ്ടാകും.
മിസോറാമിലെ 50 അംഗ നിയമസഭയുടെ കാലാവധി ഡിസംബർ 15നാണ് അവസാനിക്കുന്നത്. ഛത്തീസ്ഗഡിൽ 90 അംഗ നിയമസഭയുടെ കാലാവധി 2019 ജനുവരി അഞ്ചിനും പൂർത്തിയാകും. മധ്യപ്രദേശിലെ 230 അംഗ നിയമസഭയുടെ കാലാവധി 2019 ജനുവരി ഏഴിനും രാജസ്ഥാനിലെ 200 അംഗ നിയമസഭയുടെ കാലാവധി ജനുവരി 20നും അവസാനിക്കും. അതേസമയം തെലുങ്കാനയിൽ 119 അംഗ നിയമസഭ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിടുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. നേരത്തെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക് 12.30 ന് വിളിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരുന്നത്. പിന്നീട് സമയം ഉച്ച കഴിഞ്ഞ് മൂന്നു മണിയിലേക്ക് മാറ്റുകയായിരുന്നു. ഇത് വിവാദത്തിന് വഴിവെച്ചിരുന്നു.
അതിനിടെ വാര്‍ത്താ സമ്മേളന സമയം തെരഞ്ഞെടുപ്പ് കമ്മീഷന് മാറ്റിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാജസ്ഥാനിലെ അജ്മീറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് റാലിയെ അഭിസംബോധന ചെയ്യുന്നതിനാലാണ് വാര്‍ത്താ സമ്മേളനം മാറ്റിയതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത ഇതുവഴി ചോദ്യം ചെയ്യപ്പെടുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ