ഡല്‍ഹി: വോട്ട് ചെയ്ത് മോദിയെ തിരഞ്ഞെടുത്തവര്‍ക്ക് അദ്ദേഹം ഒരു പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ തന്നെയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലോകസഭാ എംപി ആയ ശശി തരൂരിന്റെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്ത പ്രകാശന ചടങ്ങില്‍ തലസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും ഉണ്ടായിരുന്നു.
'നാല് വര്‍ഷം കൊണ്ട് മോദി ഗവണ്‍മെന്റ് ഇന്ത്യയില്‍ വര്‍ഗീയത, ആള്‍ക്കൂട്ടകൊലപാതകം തുടങ്ങിയവയെല്ലാം വളരെ നിശബ്ദമായിത്തന്നെ വ്യാപിപ്പിച്ചു. നമ്മുടെ സര്‍വകലാശാലകളിലെയും ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയുമെല്ലാം അക്കാദമിക് ഫ്രീഡം ഇല്ലാതാക്കി'- മന്‍മോഹന്‍സിങ് പറഞ്ഞു.
ഭയപ്പെട്ട് ജീവിക്കുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജോലിയില്ലായ്മ, സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട കര്‍ഷകര്‍, ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍, സുരക്ഷിതമല്ലാത്ത അതിര്‍ത്തികള്‍ ഇതെല്ലാമാണ് മോദി ഇന്ത്യയ്ക്ക് വേണ്ടി സംഭാവന ചെയ്തത്.
ഇത്രയെല്ലാം ചെയ്ത് കൂട്ടിയിട്ട് സ്വച്ഛ് ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നിങ്ങനെ ഒരുപാട് പദ്ധതികള്‍ കൊണ്ടുവരുന്നു. അതാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി'- മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ശശി തരൂരിന്റെ പുസ്തകങ്ങളെ താന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ പാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വെളിപ്പെടുത്തി. ശശി തരൂരിനെ വായിക്കാന് എനിക്ക് ഒരുപാട് കാരണങ്ങളുണ്ട്. പുതിയ വാക്കുകള്‍ എനിക്ക് ലഭിക്കുന്നു എന്നതാണ് ഇതില്‍ ഒരു പ്രധാനപ്പെട്ട കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകന്‍ ഭൂപേന്ദ്ര ചൗബെ നയിച്ച പാനല്‍ ചര്‍ച്ചയില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി, രാജ്യസഭാഗം പവന്‍ കുമാര്‍ വര്‍മ, ആംആദ്മി പാര്‍ട്ടി മുന്‍ വക്താവ് അശുതോഷ് എന്നിവരും പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ