ന്യൂഡൽഹി: വീട്ടിൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്ലഖിനെ ഗോസംരക്ഷകർ മർദിച്ച്കൊലപ്പെടുത്തിയിട്ട് മൂന്നാണ്ട്. കേസിൽ 45 തവണ വാദംകേട്ടിട്ടും അതിവേഗ കോടതി ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
18 പ്രതികളിൽ ഒരാൾ മരിച്ചു. മറ്റു 17 പേർക്കും ജാമ്യം ലഭിച്ചു. കൊലക്കുറ്റം, കലാപം, നിയമം ലംഘിച്ച് സംഘടിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, മാസങ്ങൾക്കുള്ളിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചതായി കുടുംബം പറയുന്നു.
2015 സെപ്റ്റംബർ 28ന് രാത്രിയാണ് അഖ്ലഖിന്റെ വീട് ആക്രമിക്കുന്നത്. മകൻ ഡാനിഷിന് സാരമായ പരിക്കേറ്റിരുന്നു. രജ്പുത് വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലയിലെ ഏക മുസ്ലിം വീടാണ് അഖ്ലാഖിന്റേത്. അക്രമത്തെ തുടർന്ന് കുടുംബം വീട് ഉപേക്ഷിച്ചു. അഖ്ലഖിന്റെ മാതാവ് അസ്ഗരി, ഭാര്യ ഇക്രം, മക്കളായ സർതാജ്, ഷൈസ, ഡാനിഷ് എന്നിവർ എയർഫോഴ്സിലുള്ള മകൻ സിറാജിന്റെ കൂടെ ഡൽഹിയിലാണ് താമസം.
മൂന്നു വർഷമായി വീട്ടിലേക്ക് മടങ്ങിപ്പോകാൻ സാധിച്ചിട്ടില്ല. നാലുമാസം മുമ്പ് പ്രതികളും അവരുടെ കുടുംബവും കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖ്ലഖിന്റെ സഹോദരൻ മുഹമ്മദ് ജാനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്നും കേസുമായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
അഖ്ലഖിനെ തല്ലിക്കൊന്ന കേസിലെ പ്രതികളിലൊരാളായ രൂപേന്ദ്ര റാണ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണ്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയാണ് ഇയ്യാളെ മത്സരിപ്പിക്കുന്നത്. അഖ്ലഖിനെ കൊലപ്പെടുത്തിയ ഗ്രാമമായ ബിസാദയില്‍ വച്ചുതന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ