അഹമ്മദബാദ്: പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിന് വൻ തിരിച്ചടി. ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂറും മറ്റ് രണ്ട് എംഎൽഎമാരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി കൂടിയായ ധവാല്‍സിങ് സല അറിയിച്ചു.
അല്‍പേഷ്, ഭരത് താക്കൂര്‍, ധവാല്‍ സിങ് സല എന്നീ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരോടും കോണ്‍ഗ്രസ് വിടാന്‍ താക്കൂര്‍ സേന കോർ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നുവെന്ന് സല അറിയിച്ചു. കോൺഗ്രസ് നേതൃത്വം താക്കൂർ സമുദായത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. ഇതുവരെ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിച്ചിട്ടില്ല. സംസ്ഥാനത്തിന് പുറത്തുള്ള അൽപേഷ് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും സല വ്യക്തമാക്കി. അതേസമയം അല്‍പേഷ് താക്കൂറും അനുയായികളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റ ആദ്യ ഘട്ട പോളിങ്ങിന് ഒരു ദിവസം മാത്രം ശേഷിക്കെയുള്ള ഇവരുടെ നീക്കം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അൽപേഷ് ഒരു മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ അല്‍പേഷ് അത് നിരാകരിക്കുകയും തങ്ങള്‍ കോണ്‍ഗ്രസില്‍ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസിൽ നിന്നുകൊണ്ട് താക്കൂർ സമുദായത്തിനായി പോരാട്ടം തുടരുമെന്നും അൽപേഷ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ