ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിൽ കൊണ്ടുവന്ന പെട്ടിയിൽ പാർട്ടി ലോഗോയും ടെലിപ്രോംപ്റ്റർ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായിരുന്നെന്ന വിശദീകരവുമായി ബിജെപി. മോദിയുടെ പ്രസംഗവേദിയിൽ ഉപയോഗിക്കാനുള്ളവയായിരുന്നു ഇവയെന്നും 10 മിനിറ്റിനുള്ളിൽ സ്റ്റേജിലെത്തിക്കേണ്ടതിനാലാണ് വിമാനത്തിൽ പെട്ടി സൂക്ഷിച്ചതെന്നും ബിജെപി ചിത്രദുർഗ യൂണിറ്റ് പ്രസിഡന്റ് കെഎസ് നവീൻ പറഞ്ഞു.
ചിത്രദുർഗയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലിക്കോപ്റ്റർ ഇറങ്ങിയ ഉടൻ പകർത്തിയ വീഡിയോയാണ് വിവാദമായത്. മോദിയുടെ വിമാനത്തിൽനിന്ന് ഇറക്കിയ ഒരു വലിയ പെട്ടി കുറച്ചുപേർ ചേർന്ന് എടുത്ത് എയർ സ്ട്രിപ്പിന്റെ ഒരറ്റത്തു പാർക്ക് ചെയ്തിരുന്ന ഇന്നോവയിൽ കയറ്റി. ഇതിനുശേഷം വാഹനം അതിവേഗത്തിൽ പുറത്തേക്ക് ഓടിച്ചുപോകുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നില്ല ഈ ഇന്നോവ. ഔദ്യോഗിക വാഹനവ്യൂഹത്തിന് ഏറെ അകലെയായാണ് ഇത് പാർക്ക് ചെയ്തിരുന്നത്.
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ കൂടെ പോയാൽ പ്രസംഗവേദിയിലെത്താൻ വൈകുന്നതിനാലാണ് പ്രത്യേക വാഹനത്തിൽ കൊണ്ടുപോയതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ സാങ്കേതികവിദഗ്ധരും എസ്പിജിയുമാണ് പെട്ടി കൈകാര്യം ചെയ്തതെന്നും നവീൻ പറഞ്ഞു. പെട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് നേതാക്കൾക്ക് സാമാന്യബോധം പോലുമില്ലെന്ന് നവീൻ കൂട്ടിച്ചേർത്തു.
പെട്ടിയിൽ എന്താണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസും ജെ.ഡി.എസും രംഗത്തെത്തിയതിനെത്തുടർന്ന് ചിത്രദുർഗയിലെ ബിജെപി നേതൃത്വത്തോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ