തിരിവനന്തപുരം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് കേരളത്തിലെ മത്സ്യതൊഴിലാളികളെ ശുപാര്‍ശ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പ്രളയ സമയത്ത് സ്വന്തം ജീവനെ തന്നെ അവഗണിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് തരൂരിന്റെ ശുപാർശ. ഇതുസംബന്ധിച്ച് നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്ത് തരൂർ ട്വിറ്ററിലൂടെ പങ്കുവച്ചു. പാർലമെന്റ് അംഗമെന്ന നിലയ്ക്കാണ് ശുപാർശ.
പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികള്‍ കാണിച്ച ധൈര്യത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും പേരില്‍ അവരുടെ പേര് ശുപാര്‍ശ ചെയ്‌തെന്നാണ് തരൂരിന്റെ ട്വീറ്റ്. 65,000ത്തോളം പേരെ പ്രളയത്തിൽ നിന്ന് രക്ഷിച്ചതിനെക്കുറിച്ചും ഇതു സംബന്ധിച്ച് ലോകബാങ്കും ഐക്യരാഷ്ട്ര സംഘടനയും പുറത്തുവിട്ട റിപ്പോർട്ടും തരൂർ കത്തിനൊപ്പം ചേർത്തു.
പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ശരിയായ അറിവുള്ള അവർ ചുഴിയുള്ള പ്രദേശങ്ങളില്‍ പോലും രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും ഈ നിസ്വാർഥസേവനം തീർച്ചയായും അവരെ പുരസ്‌കാരത്തിന് അർഹരാക്കുന്നുവെന്ന് തരൂർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ