കശ്മീർ: ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. മെമന്താറിൽ നടന്ന ഏറ്റുമുട്ടിലിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഷോപ്പിയാനിൽ ഭീകരർ താവളമാക്കിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. അഞ്ചോളം പാക് സൈനിക പോസ്റ്റുകൾ ഇന്ത്യ തകർത്തിട്ടുണ്ട്.
വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ ഷോപ്പിയാന്‍ മേഖലയിലെ മെമന്താറിൽ സൈനികരെ മറയാക്കിയാണ് ആക്രമണം നടത്തിയത്. പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിന് നേരെ മോര്‍ട്ടാറുകളും മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഗ്രാമീണര്‍ക്ക് അപകടം പറ്റാത്ത രീതിയില്‍ തിരിച്ചടിക്കാനാണ് ഇന്ത്യന്‍ സൈന്യം ശ്രമിക്കുന്നത്.
അഞ്ച് സൈനികര്‍ക്ക് നിസാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിച്ച ഇന്ത്യന്‍ നടപടിക്ക് പിന്നാലെ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ആളില്ലാത്ത നിരീക്ഷണ വിമാനം ഇന്ത്യന്‍ സേന വെടിവെച്ചിട്ടിരുന്നു. ഇന്നലെ വൈകീട്ട് നിരവധി തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അക്രമണം നടത്തിയത്.
ഇതിന് പിന്നാലെ പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തു. പാക് സൈനികര്‍ക്ക് സാരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മു, രജൗറി, പൂഞ്ഛ് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചര മുതല്‍ പാക് സേന മോര്‍ട്ടാര്‍ ആക്രമണം നടത്തുന്നതെന്ന് സേനാ ഓഫീസര്‍ പിടിഐ. വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടായതോടെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പാക്കിസ്ഥാൻ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ