ബംഗളൂരു: പുതുവര്‍ഷാഘോഷത്തിനിടെ ബംഗളൂരു നഗരത്തില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ബംഗളൂരുവിലെ റിച്ച്മോണ്ട് സര്‍ക്കിളില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിയെയാണ് ഒരു സംഘം യുവാക്കള്‍ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ ഭര്‍ത്താവിനും യുവാക്കളുടെ മര്‍ദനമേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കനത്ത സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടും അക്രമം അരങ്ങേറുകയായിരുന്നു. സംഭവത്തില്‍ അശോക് നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
250 വനിതാ പൊലീസ് സ്ക്വാഡ് ഉള്‍പ്പെടെ പതിനായിരത്തിലേറെ പൊലീസുകാരെയാണ് ഇത്തവണ നഗരത്തില്‍ വിന്യസിച്ചത്. 1200 ചീറ്റ പൊലീസ് ബൈക്കുകളിലും 270 ഹൊയ്സാല ജീപ്പുകളിലും പുലര്‍ച്ചെ വരെ പട്രോളിങ് നടത്തുകയും ചെയ്തു.
2016-ലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ബംഗളൂരു നഗരത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്ക് നേരേ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറിയിരുന്നു. സംഭവം വന്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെ പിന്നീടുള്ള എല്ലാ പുതുവത്സര ദിനത്തിലും നഗരത്തില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇത്തവണയും കനത്ത സുരക്ഷ തന്നെയായിരുന്നു നഗത്തിൽ. ഇതിനിടെയാണ് റിച്ച്മോണ്ട് സര്‍ക്കിളില്‍ യുവതിക്കു നേരേ അതിക്രമമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ