ശ്രീനഗർ : കശ്മീരിൽ നിന്ന് ആദ്യമായി സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ചു. സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ നിരപരാധികൾ കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ഷാ യുടെ തീരുമാനം.
രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലിങ്ങളെ രണ്ടാംകിട പൗരൻമാരായാണ് തീവ്ര ഹൈന്ദവ സംഘടനകൾ കാണുന്നത്. അതാണ് ഈ കാണുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ. രാജ്യത്ത് വളർന്നു വരുന്ന അസഹിഷ്ണുത, തീവ്രദേശീയത എന്നിവയോടുള്ള പ്രതിഷേധം കൂടിയാണ് തന്റെ രാജിയെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഷാ ഫൈസൽ കാശ്മീരിലെ നാഷണൽ കോൺഫറൻസിൽ ചേർന്ന് ലോക്‌സഭയിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള നേരത്ത ട്വിറ്ററിൽ കുറിച്ചിരുന്നു.
റേപിസ്ഥാൻ എന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കാർട്ടൂൺ പങ്ക് വച്ചതിനെ തുടർന്ന് കേന്ദ്ര പഴ്സണൽ മന്ത്രാലയം ഷായ്ക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിരുന്നു. ഇതിനിടയ്ക്കാണ് രാജി. 2010 ലെ സിവിൽ സർവ്വീസ് പരീക്ഷയിലാണ് കശ്മീരിൽ നിന്നുള്ള ഫൈസൽ ഒന്നാം സ്ഥാനത്തെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ