ന്യൂഡല്‍ഹി: സമീപകാലത്ത് ബിജെപി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരേ പരോക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ നേതൃത്വം മറുപടി പറയണമെന്ന ഗഡ്കരിയുടെ പ്രസ്താവനയും വിവാദമായി. അടുത്തിയെ ചില പൊതു പരിപാടികളില്‍ പ്രസംഗിക്കുന്നതിനിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ധിരാ ഗാന്ധിയുടേയും നേതൃ പാടവത്തെ ഗഡ്കരി പ്രശംസിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി പ്രശംസിക്കുന്ന ഗഡ്കരിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്ന് ശക്തമായ വിമര്‍ശനമാണുയർന്നത്.
അതിനിടെ റിപ്പബ്ലിക്ക് ദിനാഘോഷം നടക്കവേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നിതിൻ ഗഡ്കരി സൗഹൃദ സംഭാഷണത്തിലേർപ്പെട്ടതാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമായത്. ഡല്‍ഹി രാജ്പഥില്‍ 70ാം റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായി നടന്നുകൊണ്ടിരിക്കേയായിരുന്നു സദസില്‍ ശ്രദ്ധയാകര്‍ഷിച്ച് രാഹുല്‍ ഗാന്ധി- നിതിന്‍ ഗഡ്കരി സൗഹൃദം. മുന്‍ നിരയിലായിരുന്നു രാഹുല്‍ ഗാന്ധിയും നിതിന്‍ ഗഡ്കരിയും ഇരുന്നിരുന്നത്. ചടങ്ങ് തുടങ്ങിയത് മുതല്‍ അവസാനം വരെ ഇരുവരും സൗഹൃദ സംഭാഷണത്തിലായിരുന്നു. രാഹുലിന്റെ വലത് വശത്ത് മൂന്ന് സീറ്റുകള്‍ക്കപ്പുറം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ഇരുവരുടേയും സൗഹൃദ സംഭാഷണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. അമിത് ഷാ-മോദി കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും 2019-ല്‍ ഗഡ്കരി പ്രധാനമന്ത്രി ആയാല്‍ പിന്തുണക്കുമെന്നും എന്‍ഡിഎ ഘടക കക്ഷിയായ ശിവസേന സമീപ കാലത്ത് പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും മറ്റുമായി രൂപീകരിച്ച സമിതികളില്‍ ഗഡ്കരിക്ക് ബിജെപി കാര്യമായ ഇടം നല്‍കാതിരുന്നതും ശ്രദ്ധേയമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ