അഹമ്മദാബാദ്: ട്രെയിനിടിച്ച് പശു ചത്തതിനെ തുടര്‍ന്ന് ഗോ രക്ഷകര്‍ ലോക്കോ പൈലറ്റിനെ അപമാനിച്ചു. ഗുജറാത്തിലെ മെഹ്‌സാനയിലാണ് സംഭവം. ഗ്വാളിയോര്‍- അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍, ട്രാക്കിലേക്ക് ഓടിക്കയറിയ പശുവിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പശു ചത്തതോടെയാണ് ഗോ രക്ഷകര്‍ രംഗത്തെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പശുവിനെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇത് ചോദ്യം ചെയ്യുകയും ലോക്കോ പൈലറ്റിനെ അധിക്ഷേപിക്കുകയും ചെയ്ത ബിപിന്‍ സിങ് രജ്പുത് (28) ആണ് അറസ്റ്റിലായത്.
ലോക്കോ പൈലറ്റായ ജിഎ ഝാല മനഃപൂര്‍വം പശുവിനെ ഇടിക്കുകയായിരുന്നുവെന്നാരോപിച്ച് യാത്രക്കാരിലെ ഒരു സംഘം ഇയാള്‍ക്കെതിരെ തിരിയുകയായിരുന്നു. സംഭവ സ്ഥലത്ത് 150ഓളം ഗോ രക്ഷകര്‍ എത്തുകയും ലോക്കോ പൈലറ്റിനെ അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് മറ്റ് സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴും അധിക്ഷേപം തുടര്‍ന്നു.
ഇതിനെതിരെ ലോക്കോ പൈലറ്റ് പരാതി നല്‍കിയിട്ടുണ്ട്. തനിക്ക് ഭീഷണിയുണ്ടെന്ന് ലോക്കോ പൈലറ്റ് പരാതിയിൽ പറയുന്നു. ചത്ത പശുവിനെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് നേരെയും ഗോ രക്ഷകര്‍ ഭീഷണി മുഴക്കിയതായി പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ