ചെന്നെെ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ബിജെപി നേതാക്കൾ ട്വിറ്ററില്‍ പേരിനൊപ്പം ചൗകിദാര്‍ (കാവൽക്കാരൻ) എന്ന് ചേർത്ത് സംബോധന ചെയ്യുകയാണ്. എന്നാൽ മോദി അടക്കമുള്ള നേതാക്കളുടെ മാതൃക പിൻപറ്റാൻ താൻ ഇല്ലെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കിയത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യൻ സ്വാമി നിലപാട് വ്യക്തമാക്കിയത്.
തന്റെ പേരിനൊപ്പം ചൗകീദാർ എന്ന് ഉൾപ്പെടുത്താനാകില്ല. കാരണം താൻ ഒരു ബ്രാഹ്മണനാണ്. ബ്രാഹ്മണൻ ആയതിനാല്‍ ഒരിക്കലും ചൗകീദാറാകില്ല. അതൊരു പ്രധാനകാര്യമാണ്. താന്‍ ചൗകീദാറുകള്‍ക്ക് ഉത്തരവുകള്‍ നല്‍കും. അവര്‍ അത് നടപ്പാക്കും. ചൗകീദാറുകളെ നിയമിക്കുന്നതിലൂടെ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
ട്വിറ്ററില്‍ വന്‍ പ്രചാരം നേടിയ 'മേം ഭീ ചൗക്കീദാര്‍' ക്യാമ്പയിനിന് മാര്‍ച്ച് ആറിനാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിയുടെ 'ചൗക്കിദാര്‍ ചോര്‍ ഹേ'(കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രചാരണത്തിന് മറുപടിയായാണ് മോദി പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്. ട്വിറ്ററില്‍ തരംഗമായ പ്രധാനമന്ത്രിയുടെ ചൗകീദാർ ക്യാമ്പയിന്‍ ഫെയ്സ്ബുക്കിലേക്കും അമിത് ഷാ എത്തിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ