കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടി ആവശ്യപ്പെട്ടാൽ രാജിക്കൊരുക്കമാണെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജിസന്നദ്ധത പരസ്യമാക്കിയത്.
കഴിഞ്ഞ ആറു മാസമായി തനിക്ക് ശരിയായി ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. താനൊരു ദുർബലയായ മുഖ്യമന്ത്രിയായിരുന്നു. ഇത് തനിക്ക് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയായി തുടരാൻ തനിക്ക് ആഗ്രഹമില്ല. ഈ കസേര തനിക്ക് ഒന്നുമല്ല. പാർട്ടി ചിഹ്നമാണ് തനിക്ക് വലുതെന്നും അവർ പറഞ്ഞു. ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കാൻ തയാറായാൽ മാത്രമേ താൻ തുടരൂ. പാർട്ടിയുടെ വോട്ട് ഷെയർ ഉയർത്തേണ്ടതുണ്ട്. ഇടതുപക്ഷത്തുനിന്നാണ് ബിജെപിയുടെ വോട്ടുകൾ വന്നതെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകളാണ് നേടിയത്. എൻഡഇഎ സഖ്യകക്ഷികളെല്ലാം ചേർന്ന് 352 സീറ്റുകളും പിടിച്ചെടുത്തു. തനിക്ക് ബിജെപിയുടെ ഈ വിജയം അംഗീകരിക്കാനാവില്ലെന്നു മമത പറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലും ബിജെപി എങ്ങനെയാണ് ഇത്രയേറെ സീറ്റുകളിൽ വിജയിച്ചത്? ജനങ്ങൾ പുറത്തുപറയാൻ പേടിക്കുകയാണ്, എന്നാൽ തനിക്ക് ഭയമില്ലെന്നും മമത പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ 42 മണ്ഡലങ്ങളിൽ 18 ഇടത്ത് ബിജെപിയാണ് വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ