ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 90 അംഗ നിയമസഭയില്‍ 84 സീറ്റുകലിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ പിസിസി പ്രസിഡന്റ് അശോക് തന്‍വറിന് സീറ്റ് നല്‍കിയിട്ടില്ല. കോണ്‍ഗ്രസിന്റെ നിലവിലെ 17 എംഎല്‍എമാരില്‍ 16 പേര്‍ക്കും സീറ്റ് ലഭിച്ചു.
സിറ്റിംഗ് എംഎല്‍എമാരില്‍ ഹാന്‍സി മണ്ഡലത്തില്‍ നിന്നുള്ള രേണുക വിഷ്‌ണോയിക്ക് മാത്രമാണ് സീറ്റ് ലഭിക്കാതിരുന്നത്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ, എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല, മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മക്കളായ കുല്‍ദീപ് വിഷ്‌ണോയി, ചന്ദര്‍മോഹന്‍, മറ്റൊരു മുന്‍ മുഖ്യമന്ത്രി ബന്‍സിലാലിന്റെ മകന്‍ രണ്‍വീര്‍ മഹീന്ദ്ര, മരുമകന്‍ കിരണ്‍ ചൗധരി എന്നിവര്‍ക്ക് സീറ്റ് ലഭിച്ചിട്ടുണ്ട്.
മുന്‍ സ്പീക്കര്‍ കുല്‍ദീപ് ശര്‍മ്മ, മുന്‍ മന്ത്രിമാരായ ഗീത ബാകുല്‍, ആനന്ദ് സിങ് ഡംഗി എന്നിവര്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. ഹരിയാന പിസിസി അധ്യക്ഷ കുമാരി ഷെല്‍ജയും മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വറുമാണ് പട്ടികയില്‍ ഇടംനേടാത്ത പ്രമുഖര്‍. ഐഎന്‍എല്‍ഡിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ ഏതാനും നേതാക്കള്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ പാദസേവര്‍ക്കാണ് മല്‍സരിക്കാന്‍ സീറ്റ് നല്‍കുന്നതെന്ന് ആരോപിച്ച് അശോക് തന്‍വര്‍ അനുകൂലികള്‍ സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് അടുപ്പക്കാര്‍ക്ക് സീറ്റ് വില്‍ക്കുകയാണെന്നും തന്‍വാര്‍ അനുകൂലികള്‍ ആരോപിച്ചിരുന്നു. അഞ്ചുകോടി രൂപയ്ക്ക് വരെ സീറ്റുകൾ വിറ്റുവെന്നാണ് ആരോപിച്ചിരുന്നത്. ഗ്രൂപ്പ് വഴക്ക് ശക്തമായതോടെ പിസിസി അധ്യക്ഷ പദവിയില്‍ നിന്നും തന്‍വാറിനെ സോണിയ ഗാന്ധി മാറ്റിയിരുന്നു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അശോക് തന്‍വാര്‍ ഇടഞ്ഞുനില്‍ക്കുകയാണ്. 90 അംഗ ഹരിയാന നിയമസഭയില്‍ ഈ മാസം 21 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24 ന് നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ