ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. തബ്ലീഗ് ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയ പിതാവിൽ നിന്നാണ് കുഞ്ഞിനും രോഗ ബാധ ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിശോധനയിൽ ഇയാളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം എവിടെ വച്ചാണ് മത സമ്മേളനം സംഘടിപ്പിച്ചതെന്ന വിവരം വ്യക്തമാക്കിയിട്ടില്ല.
ഉത്തരാഖണ്ഡിൽ പുതിയതായി മൂന്ന് പേർക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 40 ൽ എത്തിയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. നൈനിറ്റാളിൽ നിന്ന് മത സമ്മേളനത്തിൽ പങ്കെടുത്ത വ്യക്തിയും മറ്റൊരു വനിതാ ഉദ്യോഗസ്ഥയുമാണ് ഉത്തരാഖണ്ഡിൽ കോവിഡ് 19 സ്ഥിരീകരിച്ച മറ്റു രണ്ട് പേർ. ഡെറാഡൂണിലെ ജഖൻ പ്രദേശത്തുള്ള സ്കൂളിലാണ് കുഞ്ഞ് ക്വാറന്റൈനിലാണുള്ളത്.
തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തിൽ പങ്കെടുത്തതിന് ശേഷം കോവിഡ് 19 സ്ഥിരീകരിച്ച്, ഡെറാഡൂണില്‍ ചികിത്സയിൽ കഴിയുന്ന പത്ത് പേരിലൊരാളാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. ഡൂൺ ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലാണ് ഇയാൾ. കുഞ്ഞിന്റെ അമ്മയുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ