ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ഡൽഹി നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വൈകും. പ്രതി വിനയ് ശർമ്മ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയതോടെയാണ് ഇത്. ഫെബ്രുവരി ഒന്നിന് രാവിലെ ആറു മണിക്കു ശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
പ്രതികളിലൊരാളായ മുകേഷ് സിങ് രാഷ്ട്രപതിക്കു നൽകിയ ദയാഹർജി തള്ളിയതോടെയാണ് നാല് പ്രതികളെയും ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാൻ കോടതി മരണവാറണ്ട് പുറപ്പെടുവിച്ചത്. ഇതിനിടെ തന്നെ ജുവനൈല്‍ ആയി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് വിചാരണ ചെയ്യേണ്ടിയിരുന്നത് എന്നുമാണ് ഹര്‍ജിയിലെ വാദം. വിചാരണക്കോടതിയെ മുമ്പാകെ പവന്‍ ഗുപ്തയുടെ അഭിഭാഷകന്‍, സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ കാര്യം അറിയിച്ചു. ഇതുകൂടി കേട്ടതിനു ശേഷമാണ് കോടതി ഫെബ്രുവരി ഒന്നിലേക്ക് മരണവാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികളായ മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് സിങ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ