ന്യൂഡല്‍ഹി: ജയിലിന് പുറത്ത് ആഹ്ലാദാരവം നടത്തി മധുരം വിളമ്പിയാണ് കാത്തിരുന്ന നീതിയെ രാജ്യം വരവേറ്റത്. ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് വധശിക്ഷ നടപ്പാക്കിയത്. തീഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലെ കഴുമരത്തില്‍ ഒരേ സമയത്താണ് നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്.
നാലുകുറ്റവാളികളും രാത്രിയില്‍ ഉറങ്ങിയിരുന്നില്ലെന്നും സമ്മര്‍ദ്ദത്തിലായിരുന്നെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കുളിക്കാനോ ചായ കുടിക്കാനോ അവര്‍ തയ്യാറായില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. മുകേഷ് കുമാര്‍ സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന്‍ ജല്ലാദാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കി. എന്നാല്‍ ഒടുവില്‍ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു.
2012 ല്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തില്‍ ആറു പ്രതികളാണ് പിടിയിലായത്. ചികില്‍സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. പ്രതികളില്‍ ഒരാളായ രാംസിങ് ജയില്‍വാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ മൂന്നു വര്‍ഷത്തെ തടവിനു ശേഷം ജയില്‍മോചിതനായി. മറ്റു നാലു പ്രതികള്‍ക്കാണ് വധശിക്ഷ ലഭിച്ചത്.
2012 ഡിസംബര്‍ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയില്‍ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബസില്‍ കയറി. െ്രെഡവര്‍ ഉള്‍പ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ സംഘം പെണ്‍!കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.
ക്രൂരബലാല്‍സംഗത്തിനും പീഡനത്തിനും ശേഷം അവളെയും സുഹൃത്തിനെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. ആശുപത്രിയില്‍ ജീവനുവേണ്ടി പൊരുതിയ പെണ്‍കുട്ടി ഡിസംബര്‍ 29 ന് ലോകത്തോടു വിട പറഞ്ഞു. സംഭവത്തില്‍ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയര്‍ന്നു. പിടിയിലായ പ്രതികള്‍ക്കു വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പ്രതീക്ഷിച്ചതുപോലെ അവര്‍ക്കു വധശിക്ഷതന്നെ വിധിച്ചു.
ശിക്ഷ വിധിച്ച് ഏഴു വര്‍ഷത്തിനു ശേഷമാണ് അതു നടപ്പായത്. ഇതിനിടെ പ്രതികള്‍ നിയമം അനുവദിക്കുന്ന വഴികളെല്ലാം പരീക്ഷിച്ചു. പ്രതികള്‍ ഓരോരുത്തരും രാഷ്ട്രപതിക്കു ദയാഹര്‍ജി അടക്കം നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഇത്തരത്തില്‍ നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂര്‍വ സംഭവമാണ്. ജോഷി–അഭയങ്കാര്‍ കൊലക്കേസുകളില്‍, 1983 ഒക്ടോബര്‍ 25ന് പുണെ യര്‍വാഡ ജയിലില്‍ കൊടുംകുറ്റവാളിസംഘത്തിലെ നാലു പേരെ തൂക്കിലേറ്റിയിരുന്നു. സംസ്‌കൃതപണ്ഡിതന്‍ കാശിനാഥ് ശാസ്ത്രി അഭയങ്കറും കുടുംബവും വിജയനഗറിലെ ജോഷിയും കുടുംബവും ഉള്‍പ്പടെ 1976–77 കാലഘട്ടത്തില്‍ പുണെ നഗരത്തില്‍ ഉണ്ടായ 10 കൊലപാതകങ്ങളുടെ പേരില്‍ സംഘത്തലവന്‍ രാജേന്ദ്ര യെല്ലപ്പ ജക്കല്‍, ദിലീപ് സുതാര്‍ , ശാന്താറാം ജഗ്താപ് ,മുനാവര്‍ ഹരുണ്‍ഷാ എന്നിവരെയാണ് അന്നു തൂക്കിലേറ്റിയത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ