ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി റെയില്‍വേ മന്ത്രാലയം. രാജ്യത്ത് കോവിഡ് 19ന്റെ വ്യാപനം ശമനമില്ലാതെ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയം പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം നാടുകളിലെത്തിക്കാനായി റെയിൽവേ രാജ്യത്തുടനീളം ട്രെയിനുകളോടിക്കുന്നുണ്ട്. ശ്രമിക് ട്രെയിനുകളെന്ന പ്രത്യേക സർവീസാണ് ഇതിനായി റെയിൽവേ നടത്തുന്നത്.
തൊഴിലാളികളുടെ ഇത്തരം യാത്രക്കിടെ ചിലർ മരിക്കുന്നതടക്കമുള്ള ദാരുണ സംഭവങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് കടുത്ത വിമർശനങ്ങളും റെയിൽവേയ്ക്കെതിരെ ഉയർന്നിരുന്നു. ഇതോടെയാണ് പുതിയ മാർഗ നിർദ്ദേശം മന്ത്രാലയമിറക്കിയത്.
പുതിയ നിര്‍ദ്ദേശമനുസരിച്ച് പത്ത് വയസിന് താഴെയുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, അര്‍ബുദ, പ്രമേഹ, രക്ത സമ്മര്‍ദ്ദ രോഗികള്‍, ഹൃദയ, ശ്വാസ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവരെല്ലാം യാത്ര പരമാവധി ഒഴിവാക്കണമെന്ന് റെയില്‍വേ വ്യക്തമാക്കി. വളരെ അത്യാവശ്യമെങ്കില്‍ മാത്രം ഇത്തരക്കാര്‍ യാത്ര ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ