ന്യൂഡൽഹി: ഇടത് പാര്‍ട്ടികളെ എഴുതി തള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് ബിഹാറിൽ നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൂടൂതല്‍ സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നുവെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. 16 സീറ്റുകളാണ് ഇടതുപാർട്ടികൾ നേടിയത്.
ബിഹാറില്‍ മഹാസഖ്യത്തിന്റെ ( മഹാ ഗഡ്ബന്ധൻ) ഭാഗമായാണ് ഇടതുപാര്‍ട്ടികള്‍ മത്സരിച്ചത്. സിപിഎം, സിപിഐ(എംഎല്‍), സിപിഐ എന്നീ പാര്‍ട്ടികളാണ് മത്സരിച്ചത്. സിപിഎം രണ്ട് സീറ്റില്‍ വിജയിച്ചു. സിപിഐ(എംഎല്‍) 12 സീറ്റിലും സിപിഐ രണ്ട് സീറ്റിലുമാണ് ജയിച്ചത്. മികച്ച പ്രകടനമാണ് ഇടതുകക്ഷികള്‍ നടത്തിയതെന്ന് വിലയിരുത്തപ്പെടുന്നു.
2010 ൽ സിപിഐ ഒരു സീറ്റ് നേടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റം കാഴ്ചവയ്ക്കാൻ ഇടതുകക്ഷികൾക്ക് ആയില്ല. 2015 ൽ സിപിഐ–എംഎൽ(ലിബറേഷൻ) മൂന്നു സീറ്റുകൾ നേടിയപ്പോൾ മറ്റു രണ്ടു ഇടതു പാർട്ടികൾക്കും അക്കൗണ്ട് തുറക്കാനായില്ല. ഈ നിലയിൽ നിന്നാണ് 16 സീറ്റിൽ വിജയവുമായി ഇടതുപാർട്ടികൾ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ