ദേശീയം

എളമരവും രാഗേഷും അടക്കം എട്ടു രാജ്യസഭാംഗങ്ങള്‍ക്കെതിരെ നടപടി, ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കാര്‍ഷിക ബില്ലിനെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ റൂള്‍ബുക്ക് വലിച്ചുകീറിയെറിഞ്ഞ സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. ഇന്നലെ നടന്ന പ്രതിഷേധത്തില്‍ എട്ട് എംപിമാരെയാണ് രാജ്യസഭ അധ്യക്ഷന്‍ സസ്‌പെ‌ന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനിലായവരില്‍ സിപിഎം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരും ഉള്‍പ്പെടുന്നു. 

രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളാണെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും നടപടി പ്രഖ്യാപിച്ച എം വെങ്കയ്യ നായിഡു പറഞ്ഞു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. ഡെറക് ഒബ്രിയാന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്), സഞ്ജയ് സിങ് ( എഎപി), രാജീവ് സതവ് ( കോണ്‍ഗ്രസ്) റുപന്‍ ബോറ( കോണ്‍ഗ്രസ്) , സയീദ് നാസര്‍ ഹുസൈന്‍ ( കോണ്‍ഗ്രസ്), ഡോല സെന്‍ ( തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാര്‍.

രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചതിനാണ് നടപടിയെന്ന് അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു വ്യക്തമാക്കി. മോശം കാര്യങ്ങളാണ് സഭയില്‍ അരങ്ങേറിയത്. എംപിമാര്‍ നടുത്തളത്തിലേക്കിറങ്ങി, രാജ്യസഭാ ഉപാധ്യക്ഷനെ ശാരീരികമായി കൈകാര്യം ചെയ്യാന്‍ വരെ ശ്രമിച്ചു. അദ്ദേഹം തന്റെ ജോലി നിര്‍വഹിക്കുകയാണ് ചെയ്തത്. 

എംപിമാരുടെ നടപടി നിര്‍ഭാഗ്യകരവും അംഗീകരിക്കാന്‍ കഴിയുന്നതുമല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യസഭ ഉപാധ്യക്ഷനെതിരായ അവിശ്വാസ പ്രമേയം തള്ളിക്കളഞ്ഞതായും ഉപരാഷ്ട്രപതി വ്യക്തമാക്കി. പ്രതിപക്ഷ എംപിമാര്‍ക്കെതിരായ നടപടി പ്രഖ്യാപിച്ചതോടെ രാജ്യസഭയില്‍ ഇന്നും ബഹളം ആരംഭിച്ചു. ഇതേത്തുടര്‍ന്ന് രാജ്യസഭ 10 മണി വരേക്ക് നിര്‍ത്തിവെച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍